തൃശ്ശൂർ: കൗമാരകലയുടെ സ്വർണക്കിരീടം ആവേശകരമായ പോരാട്ടത്തിനൊടുവിൽ കണ്ണൂരിന് സ്വന്തം. അവസാന മത്സരം വരെ നീണ്ട പേരാട്ടത്തിൽ ഫോട്ടോഫിനിഷിലാണ് കിരീടനേട്ടം. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ തൃശ്ശൂർ ആണ് രണ്ടാം സ്ഥാനത്ത്. അഞ്ച് പോയന്റ് വ്യത്യാസത്തിലാണ് കണ്ണൂർ തൃശ്ശൂരിനെ മറികടന്നത്. കഴിഞ്ഞ തവണ അവസാനനിമിഷം വരെ ഉദ്വേഗം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ പാലക്കാടിനെ പിന്നിലാക്കി തൃശ്ശൂർ കിരീടം ഉറപ്പിക്കുകയായിരുന്നു. കണ്ണൂരായിരുന്നു അന്നു മൂന്നാമത്.
തൃശൂർ∙ 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മന്ത്രി ശിവൻകുട്ടി പറഞ്ഞതു പോലെ വെള്ള ജുബ്ബയും കൈത്തറി മുണ്ടും അണിഞ്ഞ് തോള് ചരിച്ച് മോഹൻലാൽ എത്തി. ‘നെഞ്ചിനകത്ത് ലാലേട്ടൻ’ എന്ന ആരവങ്ങളോടെയാണ് മോഹൻലാലിനെ തൃശൂർ സ്വീകരിച്ചത്. തൃശൂർ തേക്കിൻകാട് മൈതാനത്തെ എക്‌സിബിഷൻ ഗ്രൗണ്ടിൽ നടന്ന സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്‌ഘാടനം ചെയ്തു. മന്ത്രി കെ.രാജൻ അധ്യക്ഷനായി. സ്പീക്കർ എ.എൻ.ഷംസീർ മുഖ്യപ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് സ്വാഗതം പറഞ്ഞു. മന്ത്രിമാരായ ഡോ. ആർ.ബിന്ദു, വി.അബ്ദുറഹിമാൻ, എം.ബി.രാജേഷ് എന്നിവരും സാംസ്കാരിക നായകരും ജനപ്രതിനിധികളും പങ്കെടുത്തു. കലോത്സവത്തിൽ കൂടുതൽ പോയിന്റ് നേടി ഒന്നാമതെത്തിയ കണ്ണൂരിന് സ്വർണക്കപ്പ് മന്ത്രി ശിവൻകുട്ടിയും മോഹൻലാലും ചേർന്ന് സമ്മാനിച്ചു.
കലോത്സവത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ വടക്കുംനാഥനോട് നന്ദി പറഞ്ഞ കൊണ്ടാണ് മോഹൻലാൽ പ്രസംഗം ആരംഭിച്ചത്. മന്ത്രി പറഞ്ഞത് കൊണ്ടാണ് ജുബ്ബയും മുണ്ടും അണിഞ്ഞ് എത്തിയതെന്ന് മോഹൻലാൽ പറഞ്ഞു. കുട്ടികൾക്ക് വേണ്ടി മീശ പിരിക്കുകയും ചെയ്തു. മലയാള സിനിമയ്ക്ക് വലിയ പ്രതിഭകളെ സംഭാവന ചെയ്ത ഇടമാണ് കലോത്സവങ്ങൾ. മഞ്ജു വാര്യർ, കെ.എസ്.ചിത്ര, വേണുഗോപാൽ അത്തരത്തിൽ ശ്രദ്ധനേടിയലരാണെന്ന് മോഹൻലാൽ ഓർമിച്ചു. കലോത്സവത്തിൽ കൂടുതൽ പോയിന്റ് നേടി ഒന്നാമതെത്തിയ കണ്ണൂരിനെ അഭിനന്ദിച്ചു. മത്സരമില്ല ഉത്സവമാണ് എന്ന് ഓർമപ്പെടുത്തിയാണ് മോഹൻലാൽ പ്രസംഗം അവസാനിപ്പിച്ചത്.




കാനഡയിലും ജർമനിയിലും പോവാതെ ഭൂരിഭാഗം കുട്ടികളും കേരളത്തിൽ ഉണ്ടാവണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സിയ ഫാത്തിമയ്ക്ക് വേണ്ടി കലോത്സവ ചട്ടങ്ങൾ മാറ്റിയ നടപടിയെ വി.ഡി. സതീശൻ അഭിനന്ദിച്ചു. കലയിൽ താൽപര്യമുള്ള കുട്ടികൾക്ക് വേണ്ടി ആർട്സ് പരിശീലന കേന്ദ്രം ആരംഭിക്കുന്ന നടപടികൾ ആരംഭിക്കുമെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. കലോത്സവത്തിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ഒരു ചെറിയ പരാതി പോലുമില്ലാതെ കലോത്സവം നടത്താൻ കഴിഞ്ഞതിന്റെ സന്തോഷം മന്ത്രി രാജു പങ്കുവച്ചു.
64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പെടുത്ത് കണ്ണൂർ. 1023 പോയിന്റ് നേടിയാണ് കണ്ണൂരിന്റെ വിജയം. അവസാനദിവസവും ജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഫോട്ടോ ഫിനിഷിലേക്ക് എത്തിയ മത്സരത്തിൽ 5 പോയിന്റിനാണ് ആതിഥേയരായ തൃശൂരിന് സ്വർണക്കപ്പ് നഷ്ടമായത്. 1018 പോയിന്റോടെ തൃശൂരാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് എത്തിയ കോഴിക്കോട് 1016 പോയിന്റ് സ്വന്തമാക്കി.







Leave a comment