തിരുവനന്തപുരം: പോലീസുകാരിയുടെ നായപ്രേമം കാരണം പൊറുതിമുട്ടി നാട്ടുകാർ. ചെങ്കോട്ടുകോണം മടവൂർ പാറയിൽ താമസിക്കുന്ന കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ മെറ്റിൽഡ എന്ന ഉദ്യോഗസ്ഥയ്‌ക്കെതിരെയാണ് നാട്ടുകാരുടെ പരാതി. നായ്ക്കൾ കാരണം ഭീതിയോടെയാണ് ഓരോ ദിവസവും തള്ളിനീക്കുന്നതെന്ന് അയൽവാസികൾ പറയുന്നു.
വീട്ടിലും സമീപത്തെ പറമ്പിലുമായി അമ്പതോളം തെരുവുനായ്ക്കളെയാണ് ഇവർ പാർപ്പിച്ചിരിക്കുന്നത്. ഇതോടെ നായ്ക്കളെ പേടിച്ചും കടുത്ത ദുർഗന്ധവും കാരണം സമീപവാസികൾക്ക് പുറത്തിറങ്ങാൻ പോലും പറ്റാത്ത സ്ഥിതിയാണ്. രാത്രികാലങ്ങളിൽ നായ്ക്കളുടെ ഓരിയിടലും റോഡിലൂടെയുള്ള അലഞ്ഞു നടക്കലും കാരണം ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണെന്ന് സമീപവാസികൾ പറയുന്നു.
ചെങ്കോട്ടുകോണ ജനവാസ മേഖലയിലാണ് തെരുവുനായ്ക്കളുള്ള ഈ വീട്. ഈ വീടിന് തൊട്ടടുത്ത് താമസിക്കുന്ന രമ്യ ആർ.എം എന്ന യുവതിക്ക് സ്വന്തം വീട്ടിലേക്ക് പോലും കയറാനാകാത്ത സ്ഥിതിയാണ്. തൊട്ടടുത്ത വീട്ടിൽ ഇത്രയധികം നായ്ക്കളുള്ളതോടെ പേടികാരണം ഓൺലൈൻ ഡെലിവറി ഏജന്റുമാരോ എന്തിന് വൈദ്യുതി ബില്ലിനായി റീഡിങ് എടുക്കാനോ പോലും ആരും രമ്യയുടെ വീട്ടിലേക്ക് വരുന്നില്ല. പോലീസിലും തിരുവനന്തപുരം കോർപ്പറേഷനിലും മനുഷ്യാവകാശ കമ്മീഷനിലും ഓംബുഡ്‌സ്മാനും 2024 മുതൽ പരാതി നൽകിയിട്ടും ഇതുവരെ യാതൊരു പരിഹാര നടപടിയും ഉണ്ടായിട്ടില്ലെന്നും രമ്യ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
രണ്ടു വർഷത്തിലേറെയായി രമ്യയും മറ്റ് പ്രദേശവാസികളും നായ്ക്കളുടെ ഈ ശല്യം സഹിക്കുന്നു. നായ്ക്കളുള്ള കാരണം പലപ്പോഴും പ്രധാന റോഡിലൂടെ പോലും നടക്കാനാകാത്ത സ്ഥിതിയാണെന്നും വീട്ടിലെ കുട്ടികളെ പോലും പേടിച്ചിട്ട് പുറത്തേക്ക് വിടാറില്ലെന്നും നാട്ടുകാർ പറഞ്ഞു.
ഒറ്റയ്ക്ക് താമസിക്കുന്ന മെറ്റിൽഡയുടെ വീട്ടിന്റെ മുറ്റത്തും റോഡിലും ടെറസിലും നായ്ക്കളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മൂന്നുവർഷം മുൻപ് രണ്ടു നായ്ക്കൾ ആണ് ഉണ്ടായിരുന്നത്. അവശ്യ സേവനത്തിനുള്ള ആളുകൾ പോലും വീടുകളിൽ എത്താൻ ഭയക്കുന്നു എന്ന് അയൽവാസികൾ പറയുന്നു. മാത്രമല്ല ഇറച്ചിക്കടയിൽ നിന്ന് മാലിന്യം വാങ്ങി നായ്ക്കൾക്ക് എറിഞ്ഞു കൊടുക്കുന്ന പതിവ് മെറ്റിൽഡയ്ക്ക് ഉണ്ടെന്നും പരാതിയുണ്ട്.
അതേസമയം, നായ്ക്കൾ തനിയെ പെറ്റ് പെരുകിയതാണെന്നും വേണമെങ്കിൽ കോർപ്പറേഷൻ നായ്ക്കളെ കൊണ്ടുപോയിക്കോട്ടെ എന്നുമാണ് മെറ്റിൽഡയുടെ വാദം.







Leave a comment