പയ്യന്നൂർ (കണ്ണൂർ): നാട്ടിടവഴികൾക്കൊപ്പം മൺമറയുന്ന നാടൻകലാരൂപമായ കേളിപാത്രത്തെക്കുറിച്ച് പഠിക്കാൻ യുഎസിൽനിന്നുള്ള ആന്ത്രപ്പോളജി പ്രഫസർ പയ്യന്നൂരിലെത്തി. ഡ്യൂക്ക് സർവകലാശാലയിലെ പ്രഫ.ജെആർ.ഫ്രീമാനാണ് എത്തിയത്. വടക്കൻ കേരളത്തിലെ കേളിപാത്രമെന്ന അനുഷ്ഠാന കല സമൂഹമാധ്യമങ്ങളിൽ കണ്ടതോടെയാണ് ഫ്രീമാൻ അതിന്റെ പൊരുൾതേടി വന്നത്.
നേരത്തേ ഡോ.ആർ.സി.കരിപ്പത്തിൽനിന്ന് തിരുനിഴൽമാലയെന്ന പാട്ടുകാവ്യത്തെ പഠിച്ചെടുത്ത ഫ്രീമാൻ കേളിപാത്രത്തെക്കുറിച്ച് അറിഞ്ഞതോടെ അതിന്റെ രചയിതാവായ ആർ.സി.കരിപ്പത്തുമായി ബന്ധപ്പെടുകയും അതേക്കുറിച്ച് അറിയാൻ പയ്യന്നൂരിലേക്ക് വരികയുമായിരുന്നു.
ആർ.സി.കരിപ്പത്തിന്റെ രചനയിൽ സുരേഷ് അന്നൂർ സംവിധാനവും നിർമാണവും നിർവഹിച്ച അനുഷ്ഠാന കലയുടെ ഡോക്യുമെന്ററി നേരിൽ കണ്ട് അതിന്റെ ഓരോ വശങ്ങളെ കുറിച്ചും ഡോ.ആർ.സി.കരിപ്പത്തിനോട് ചോദിച്ചറിഞ്ഞു.
ഡോക്യുമെന്ററി നിർമിച്ച സുരേഷ് അന്നൂരിൽ നിന്ന് കേളിപാത്രത്തിന്റെ വേഷവിധാനവും മനസ്സിലാക്കി. തന്റെ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികൾക്ക് കേളിപാത്രം ഡോക്യുമെന്ററി പ്രദർശിപ്പിക്കുവാനും അതേക്കുറിച്ച് പഠിപ്പിക്കാനുമുള്ള ആഗ്രഹം പ്രകടിപ്പിച്ചാണ് അദ്ദേഹം മടങ്ങിയതെന്ന് സുരേഷ് അന്നൂർ പറഞ്ഞു.

കേളിപാത്രം കാണാൻ പയ്യന്നൂരിലെത്തിയ പ്രഫ. ജെ.ആർ.ഫ്രീമാൻ നാടൻകലാ ഗവേഷകൻ ഡോ. ആർ.സി.കരിപ്പത്തിനും സുരേഷ് അന്നൂരിനുമൊപ്പം.







Leave a comment