ന്യൂഡൽഹി: ഇന്ത്യയേക്കാൾ പ്രധാനപ്പെട്ട മറ്റൊരു പങ്കാളി അമേരിക്കയ്ക്ക് വേറെയില്ലന്ന് നിയുക്ത യുഎസ് അംബാസിഡർ സെർജിയോ ഗോർ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ യുഎസ് ഏംബസിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ട്രംപിന്റെ സൗഹൃദം സത്യമാണെന്നും യഥാർഥ സുഹൃത്തുക്കൾക്ക് അവരുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ കഴിയുമെന്നും സെർജിയോ ഗോർ വ്യക്തമാക്കി.
അമേരിക്കയും ഇന്ത്യയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത് പൊതുവായ താൽപര്യങ്ങൾ കൊണ്ടു മാത്രമല്ല, ഉയർന്ന തലങ്ങളിൽ ഉറപ്പിച്ച ഒരു ബന്ധത്തിലൂടെയുമാണ്. യഥാർഥ സുഹൃത്തുക്കൾക്ക് വിയോജിക്കാം, പക്ഷേ അവസാനം അവരുടെ വ്യത്യാസങ്ങൾ പരിഹരിക്കാൻ കഴിയും.
ന്യൂഡൽഹിയും വാഷിംഗ്ടണും തമ്മിലുള്ള ബന്ധത്തിന് വ്യാപാരം വളരെ പ്രധാനമാണെങ്കിലും, സുരക്ഷ, ഭീകരവാദത്തിനെതിരായ പോരാട്ടം, ഊർജം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വളരെ പ്രധാനപ്പെട്ട മേഖലകളിൽ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് ട്രംപിനൊപ്പം ഞാൻ ലോകം മുഴുവൻ സഞ്ചരിച്ചിട്ടുണ്ട്, പ്രധാനമന്ത്രി മോദിയുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദം യഥാർഥമാണെന്ന് എനിക്ക് പറയാൻ കഴിയും. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുക എന്നതാണ് തന്റെ നിയമനത്തിന്റെ ലക്ഷ്യം. അടുത്ത വർഷത്തോടെ ട്രംപ് ഇന്ത്യ സന്ദർശിച്ചേക്കും.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാജ്യവും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും തമ്മിലുള്ള കൂടിച്ചേരലാണിത്. പ്രസിഡന്റ് ട്രംപ്, അദ്ദേഹത്തോടൊപ്പമുള്ള എന്റെ അവസാന അത്താഴ വേളയിൽ, തന്റെ അവസാന ഇന്ത്യാ സന്ദർശനത്തെക്കുറിച്ചും ഇന്ത്യയുടെ മഹാനായ പ്രധാനമന്ത്രിയുമായുള്ള തന്റെ മഹത്തായ സൗഹൃദത്തെക്കുറിച്ചും ഓർമിച്ചു.
അമേരിക്കയെ സംബന്ധിച്ചെടുത്തോളം ഇന്ത്യയേക്കാൾ പ്രധാനപ്പെട്ട മറ്റൊരു പങ്കാളി വേറെയില്ല. വരും മാസങ്ങളിലും വർഷങ്ങളിലും വളരെ അഭിലാഷകരമായ ഒരു അജണ്ട പിന്തുടരുക എന്നതാണ് അംബാസഡർ എന്ന നിലയിൽ എന്റെ ലക്ഷ്യം.
അതേസമയം, പാക്സ് സിലിക്ക സഖ്യത്തിൽ ഇന്ത്യ അംഗമാകുമെന്ന് ഗോർ പ്രഖ്യാപിച്ചു. അടുത്ത മാസം ഇന്ത്യയെ ഈ കൂട്ടായ്മയിൽ പൂർണ അംഗമായി ചേരാൻ ക്ഷണിക്കുമെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.






Leave a comment