പത്തനംതിട്ട: തന്ത്രി രാജീവരുടെ അറസ്റ്റ് ശബരിമലയിൽ നടക്കുന്ന മകരവിളക്കുത്സവത്തിന്റെ ചടങ്ങുകളെ ബാധിക്കില്ല. ഇപ്പോൾ തന്ത്രിസ്ഥാനത്തുള്ളത് താഴമൺ മഠത്തിലെ മറ്റൊരംഗമായ കണ്ഠര് മഹേഷ് മോഹനരാണ്. ശബരിമലയിലെ താന്ത്രികാവകാശം നിലവിൽ താഴമൺ പരമ്പരയിലെ രണ്ട് കുടുംബങ്ങളിലാണ്. രാജീവരുടെ കുടുംബവും മോഹനരുടെ കുടുംബവുമാണിവ.
ഈ രണ്ടുകുടുംബവും ഒരുവർഷംവീതം താന്ത്രികപദവിയിൽ എത്തുകയാണ് ചെയ്യുന്നത്. മലയാളവർഷം ചിങ്ങംമുതൽ കർക്കടകംവരെയാണ് ഓരോ കുടുംബത്തിന്റെയും ഊഴം. വർഷങ്ങൾക്കുമുൻപുള്ള ഒരു കേസുമായി ബന്ധപ്പെട്ട് കണ്ഠര് മോഹനർക്ക് ശബരിമലയിൽ വിലക്കുണ്ട്. അതിനാൽ അദ്ദേഹത്തിന്റെ മകൻ മഹേഷ് മോഹനരാണ് തന്ത്രിയായി എത്തുന്നത്.
ഒരുവർഷംമുൻപ് രാജീവരുടെ മകൻ കണ്ഠര് ബ്രഹ്‌മദത്തനും തന്ത്രിസ്ഥാനത്തേക്ക് എത്തിയിരുന്നു. മഹേഷ് മോഹനരുടെ ചുമതല ഓഗസ്റ്റ് 16-ന് അവസാനിക്കും. അതിനുശേഷം രാജീവരുടെ കുടുംബത്തിനാണ് ചുമതല.
എസ്‌ഐടിക്ക് മുന്നിൽ വെള്ളിയാഴ്ച പുലർച്ചെ ഹാജരായ തന്ത്രിയെ നീണ്ട ചോദ്യംചെയ്യലിനുശേഷം ഉച്ചയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വർണക്കൊള്ളയിൽ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലെത്തിച്ചത് അന്നത്തെ തന്ത്രി കണ്ഠരര് രാജീവരാണെന്ന് മുൻ ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാർ അടക്കമുള്ളവർ നേരത്തേ മൊഴിനൽകിയിരുന്നു. സ്വർണപ്പാളികളിൽ സ്വർണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞതിനാൽ സ്വർണം പൂശാൻ കൊണ്ടുപോകാൻ അനുവദിക്കാവുന്നതാണെന്ന കുറിപ്പ് നൽകിയതും കണ്ഠരര് രാജീവരായിരുന്നു.
നേരത്തേ തന്ത്രി കണ്ഠരര് രാജീവരിൽനിന്ന് എസ്‌ഐടി സംഘം മൊഴിയെടുത്തിരുന്നു. പോറ്റിയെ അറിയാമെന്നും എന്നാൽ, ഉദ്യോഗസ്ഥരുടെ നിർദേശമനുസരിച്ചാണ് കുറിപ്പ് നൽകിയതെന്നുമായിരുന്നു രാജീവരുടെ മൊഴി.
ഉണ്ണികൃഷ്ണൻ പോറ്റി, മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാർ, മുൻ ദേവസ്വം കമ്മീഷണർ എൻ. വാസു, ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്സിക്യുട്ടീവ് ഓഫീസർ ഡി. സുധീഷ്‌കുമാർ, സ്മാർട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവർധൻ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ, മുൻ ദേവസ്വം ബോർഡ് അംഗം എൻ. വിജയകുമാർ തുടങ്ങിയവരാണ് ശബരിമല സ്വർണക്കൊള്ളക്കേസിൽ ഇതുവരെ അറസ്റ്റിലായവർ.
കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത തന്ത്രി കണ്ഠര് രാജീവരര്‍ക്ക് ജയിലില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടന്‍ തന്നെ അദ്ദേഹത്തെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. തുടർന്ന് തന്ത്രിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുമെന്ന് അറിയിച്ചു. ജനറല്‍ ആശുപത്രിയില്‍ ഇസിജി ഉള്‍പ്പെടെ പരിശോധനകള്‍ നടത്തിയതിനു ശേഷമാണ് ഡോക്ടര്‍മാര്‍ ശുപാര്‍ശ നല്‍കിയത്. ഈ മാസം 23 വരെ കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ തിരുവനന്തപുരം സ്‌പെഷല്‍ സബ് ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.







Leave a comment