ഷിക്കാഗോ: ഷിക്കാഗോ ലാറ്റിൻ കത്തോലിക്കാ സമൂഹത്തിന്റെ 41-ാം വാർഷിക ക്രിസ്മസ് ആഘോഷങ്ങൾ ഇല്ലിനോയിയിലെ മേരി ക്വീൻ ഓഫ് ഹെവൻ കാത്തോലിക് ചർച്ചിൽ ഭക്തിയോടെയും ആഹ്ലാദത്തോടെയും നടന്നു.
ഫാ. ആന്റണി അരവിന്ദശ്ശേരിയുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. കുർബാനാനന്തരമായി പാരിഷ് ഹാളിൽ സംഘടിപ്പിച്ച ആഘോഷപരിപാടികളുടെ ഭാഗമാകാൻ എത്തിച്ചേർന്ന ഏവരെയും കമ്മ്യൂണിറ്റി പ്രസിഡന്റ് ഹെറാൾഡ് ഫിഗ്വേരിഡോ സ്വാഗതം ചെയ്തു.

സ്പിരിച്വൽ ഡയറക്ടർ ഫാ. ആന്റണി അരവിന്ദശ്ശേരി ക്രിസ്മസ് സന്ദേശം നൽകി. ക്രിസ്മസ് കേക്കും വൈനും പങ്കുവെച്ചുകൊണ്ടാണ് ആഘോഷങ്ങൾക്ക് ഔപചാരികമായ തുടക്കം കുറിച്ചത്. രാജി – ജോമൺ, ഡെക്സ്റ്റർ – സ്റ്റെഫി, സോണി – ഷീല എന്നിവർ നേതൃത്വം നൽകിയ മനോഹരമായ ക്രിസ്തീയ ഗാനങ്ങൾ ആഘോഷങ്ങൾക്ക് ആത്മീയതയും സംഗീതമാധുര്യവും പകർന്നു.

സാന്താക്ലോസിന്റെ വരവും ക്രിസ്മസ് കരോളുകളും വിവിധ സംഗീതപരിപാടികളും ചടങ്ങിനെ കൂടുതൽ വർണാഭമാക്കി. മിർസ കുടുംബം സ്പോൺസർ ചെയ്ത സമ്പൂർണ്ണ ക്രിസ്മസ് വിരുന്ന് ആഘോഷത്തിന്റെ മറ്റൊരു പ്രധാന ആകർഷണമായി. വിജയൻ വിൻസെന്റ് പങ്കെടുത്ത എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി അറിയിക്കുകയും, പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാ അംഗങ്ങളെയും അഭിനന്ദിക്കുകയും ചെയ്തു. ഐക്യവും സ്നേഹവും പങ്കിടുന്ന ക്രിസ്മസ് സന്ദേശം ആഘോഷത്തിലെങ്ങും പ്രതിഫലിക്കുകയും ഒത്തുചേർന്നവരുടെ മനസ്സിൽ ഒരുപിടി നല്ല ഓർമ്മകൾ പതിയാൻ ഇടയാക്കുകയും ചെയ്തു.







Leave a comment