ബംഗളൂരു: കുപ്രസിദ്ധമായ രേണുകാസ്വാമി കൊലക്കേസിൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കന്നഡ ചലച്ചിത്ര നടി പവിത്ര ഗൗഡയ്ക്ക് പത്രവും ടിവിയും പുസ്തകങ്ങളും അനുവദിക്കാൻ ഉത്തരവിട്ട് സെഷൻസ് കോടതി. ജയിലിൽ കടുത്ത ഏകാന്തത അനുഭവപ്പെടുന്നതിനാൽ ടിവി കാണാനും പത്രം വായിക്കാനും അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചത്. കേസിലെ മറ്റൊരു പ്രതിയായ നടൻ ദർശന് നേരത്തേ ജയിലിൽ ടിവി അനുവദിച്ചിരുന്നു.
ടെലിവിഷൻ, പത്രങ്ങൾ, റേഡിയോ, ലൈബ്രററിയിലെ പുസ്തകങ്ങൾ എന്നിവ തനിക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പവിത്ര കോടതിയെ സമീപിച്ചത്. ഇത് പരിഗണിച്ച കോടതി ടെലിവിഷൻ, പത്രങ്ങൾ, ലൈബ്രററിയിലെ പുസ്തകങ്ങൾ എന്നിവ അനുവദിക്കാൻ ഉത്തരവിടുകയായിരുന്നു.
പവിത്രയ്ക്ക് മോശം സന്ദേശങ്ങൾ അയച്ചതിനാണ് നടൻ ദർശനും കൂട്ടരും ആരാധകനായ രേണുകാ സ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്. 2024 ജൂണിലായിരുന്നു സംഭവം. ദർശനും സംഘവും രേണുക സ്വാമിയെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം തടഞ്ഞുവച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. പവിത്രയ്ക്ക് മോശം സന്ദേശങ്ങൾ അയച്ചുവെന്നും ദർശന്റെ കുടുംബ ജീവിതത്തെ ബാധിക്കുംവിധത്തിലുള്ള ഇടപെടൽ നടത്തിയെന്നുമാണ് കൊലപാതകത്തിന് കാരണമായി കണ്ടെത്തിയത്.
ദർശനും പവിത്രയും കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നാണ് പൊലീസ് നിഗമനം. കൊലപാതക സംഘത്തിലുണ്ടായിരുന്ന മൂന്നുപേർ പൊലീസിൽ കീഴടങ്ങിയതോടെയാണ് സംഭവം വെളിപ്പെട്ടത്. ദർശന്റെ നിർദ്ദേശപ്രകാരം തങ്ങളാണ് കൊല നടത്തിയതെന്നും സാമ്പത്തിക ഇടപാടാണ് കാരണമെന്നും ഇവർ മൊഴി നൽകി.
വിശദമായ ചോദ്യംചെയ്യലിലാണ് കൊലപാതകത്തിൽ ദർശന് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയത്. രേണുകാ സ്വാമി പവിത്രയ്ക്ക് അയച്ച അശ്ലീല സന്ദേശങ്ങളെക്കുറിച്ചറിഞ്ഞ ദർശൻ അയാളെ ഫാം ഹൗസിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി മൃതദേഹം ഓടയിൽ ഉപേക്ഷിക്കുകായിരുന്നു. പ്രതികളുടെ മൊഴി പ്രകാരമാണ് ദർശനെയും പവിത്രയെയും കസ്റ്റഡിയിലെടുത്തത്.







Leave a comment