വാഷിങ്ടൺ: ക്രിസ്മസ് പ്രമാണിച്ച് അമേരിക്കയിൽ രണ്ട് ദിവസം കൂടി ഫെഡറൽ അവധി പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ക്രിസ്മസ് ദിനമായ ഡിസംബർ 25ലെ അവധിക്ക് പുറമേ, ക്രിസ്മസ് തലേന്ന് ഡിസംബർ 24നും ക്രിസ്മസ് പിറ്റേന്ന് ഡിസംബർ 26നും ഫെഡറൽ അവധി പ്രഖ്യാപിച്ച് ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചു. ഇതോടെ ഇത്തവണത്തെ ക്രിസ്മസ് സീസണിൽ ജീവനക്കാർക്ക് അഞ്ച് ദിവസം അടുപ്പിച്ച് അവധി ലഭിക്കും. അമേരിക്കയിലെ സൈനികർക്ക് ‘വാരിയർ ഡിവിഡന്റ്’ എന്ന പേരിൽ ക്രിസ്മസ് ബോണസായി 1776 ഡോളർ വീതം നൽകുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഫെഡറൽ ജീവനക്കാ!ർക്ക് ആശ്വാസമാകുന്ന അവധി പ്രഖ്യാപനം.
അമേരിക്കയിൽ ഇതുവരെ ക്രിസ്മസ് ദിനം മാത്രമായിരുന്നു ഫെഡറൽ അവധി. എന്നാൽ പുതിയ ഉത്തരവ് പ്രകാരം, മിക്ക സർക്കാർ ജീവനക്കാർക്കും ഡിസംബർ 24നും ഡിസംബർ 26നും അവധി ലഭിക്കും. ദേശീയ സുരക്ഷ, പ്രതിരോധം, അല്ലെങ്കിൽ മറ്റ് പൊതു ആവശ്യങ്ങൾ എന്നിവ കാരണം ചില ഉദ്യോഗസ്ഥർക്ക് ഈ ദിവസങ്ങളിൽ ജോലിക്ക് ഹാജരാകേണ്ടി വരും. അതത് വകുപ്പുകളുടെ തലവന്മാർക്ക് ഇതുസംബന്ധിച്ച തീരുമാനങ്ങൾ എടുക്കാൻ അധികാരം നൽകിയിട്ടുണ്ട്.
അമേരിക്കയിൽ ക്രിസ്മസിനോടനുബന്ധിച്ച് രണ്ട് ദിവസം കൂടി ഫെഡറൽ അവധി പ്രഖ്യാപിക്കുന്നത് അസാധാരണമാണ്. സാധാരണയായി പ്രസിഡന്റുമാർ ക്രിസ്മസ് തലേന്ന് അവധി നൽകാറുണ്ട്. എന്നാൽ ക്രിസ്മസ് കഴിഞ്ഞുള്ള ദിവസവും അവധി നൽകുന്നത് വളരെ അപൂർവമാണ്. ട്രംപ് ഇതിനുമുൻപ് 2018, 2019, 2020 വർഷങ്ങളിൽ ക്രിസ്മസ് തലേന്ന് അവധി നൽകിയിരുന്നു. മുൻ പ്രസിഡന്റ് ജോ ബൈഡനും 2024ൽ ക്രിസ്മസ് തലേന്ന് അവധി പ്രഖ്യാപിച്ചിരുന്നു.
ഫെഡറൽ ഏജൻസികൾ സ്തംഭിച്ച 43 ദിവസത്തെ ഗവൺമെന്റ് ഷട്ട്ഡൗണിന് പിന്നാലെയാണ് ട്രംപിന്റെ അവധി പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. ഷട്ട്ഡൗണിനെ തുടർന്ന് പല ജീവനക്കാർക്കും ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വന്നിരുന്നു. നിലവിലെ അവധി പ്രഖ്യാപനം ജീവനക്കാരുടെ മനോവീര്യം വീണ്ടെടുക്കാനുള്ള ഒരു രാഷ്ട്രീയ നീക്കമാണെന്ന വിലയിരുത്തലുകളുണ്ട്. പ്രസിഡന്റ് പ്രഖ്യാപനം ഫെഡറൽ ഏജൻസികൾക്ക് മാത്രമാണ് ബാധകമെങ്കിലും സ്വകാര്യ കമ്പനികളും പലപ്പോഴും സർക്കാർ തീരുമാനങ്ങൾ അനുകരിക്കാറുണ്ട്. അതിനാൽ നിലവിലെ പ്രഖ്യാപനത്തെ തുടർന്ന് സ്വകാര്യ മേഖലയിലും അവധി പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടുണ്ട്.







Leave a comment