വാഷിങ്ടണ്‍: ബ്രൗണ്‍ സര്‍വകലാശാലയിലുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. റോഡ് ഐലന്‍ഡിലെ സര്‍വകലാശാല കാമ്പസില്‍ പ്രാദേശിക സമയം ശനിയാഴ്ച വൈകീട്ടോടെയാണ് വെടിവെപ്പുണ്ടായത്. അതേസമയം, അക്രമിയെ കസ്റ്റഡിയിലെടുത്തതായി ആദ്യം സന്ദേശം പുറത്തുവന്നെങ്കിലും ഇക്കാര്യം പിന്നീട് അധികൃതര്‍ നിഷേധിച്ചു.
ഒട്ടേറെപേര്‍ക്ക് വെടിയേറ്റതായും ഇതില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായും പോലീസ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചിട്ടുണ്ട്. എട്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് വിവരം. അവസാന വർഷ പരീക്ഷകൾ നടക്കുന്നതിനിടെയാണ് സർവകലാശാലയിലെ സ്കൂൾ ഓഫ് എൻജിയനറിങ് ആൻഡ് ഫിസ്കിസ് വിഭാഗത്തിനു സമീപമാണ് വെടിവയ്പ്പ് നടന്നത്.
വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. വെടിവയ്പ്പ് നടന്ന ഏഴുനിലക്കെട്ടിടത്തിൽ നൂറിലധികം ലബോറട്ടറികളും ഡസൻ കണക്കിന് ക്ലാസ് മുറികളും ഓഫിസുകളും ഉണ്ടായിരുന്നുവെന്നാണ് സർവകലാശാല വെബ്സൈറ്റിൽ നിന്നും മനസ്സിലാകുന്നത്.
പ്രദേശത്ത് അടിയന്തര സേവനങ്ങൾക്കായി മെഡിക്കൽ സംഘം എത്തിയിട്ടുണ്ട്. പൊലീസ് സജീവമായി അന്വേഷണം നടത്തി വരുകയാണെന്നും സംഭവസ്ഥലത്ത് നിന്ന് വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും പ്രൊവിഡൻസ് നഗരത്തിലെ ചീഫ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ ക്രിസ്റ്റി ഡോസ് റെയ്‌സ് പറഞ്ഞു.
സംഭവത്തില്‍ എഫ്ബിഐ ഉള്‍പ്പെടെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. അക്രമിയെ കസ്റ്റഡിയിലെടുത്തെന്ന് അദ്ദേഹവും ആദ്യം അവകാശപ്പെട്ടെങ്കിലും പിന്നീട് പോലീസ് പ്രസ്താവന തിരുത്തിയെന്നും അക്രമി കസ്റ്റഡിയില്‍ ഇല്ലെന്നും ട്രംപ് വ്യക്തമാക്കി.






Leave a comment