വാഷിംഗ്ടൺ ഡിസി: വാണിജ്യ ചർച്ചകൾക്കായി അമേരിക്കൻ സംഘം അടുത്തയാഴ്ച ഇന്ത്യയിലെത്തും. അമേരിക്കൻ പ്രസിഡൻറ് ട്രംപ് ഇന്ത്യക്ക് 50 ശതമാനം തീരുവ ചുമത്തിയതിനെത്തുടർന്ന് ഉടലെടുത്ത വ്യാപാര പ്രതിസന്ധി പരിഹരിക്കലാണു ലക്ഷ്യം.
അമേരിക്കയുടെ ഡെപ്യൂട്ടി ട്രേഡ് റെപ്രസൻറേറ്റീവ് റിക് സ്വിറ്റ്‌സറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയിലെത്തുക.
ഈ കലണ്ടർ വർഷംതന്നെ അമേരിക്കയുമായി വ്യാപാരക്കരാർ ഉണ്ടാക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
കയറ്റുമതി മേഖലയെ ഗുരുതരമായി ബാധിച്ച ചുങ്കങ്ങൾ ഇളവു ചെയ്തുകിട്ടാൻ ഇന്ത്യയും ആഗ്രഹിക്കുന്നുണ്ട്.
റഷ്യൻ എണ്ണ വാങ്ങുന്നതിൻറെ പേരിലാണു ട്രംപ് ഇന്ത്യക്കുമേൽ അന്പതു ശതമാനം ഇറക്കുമതി തീരുവ ചുമത്തിയത്. ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി കുറച്ചുതുടങ്ങിയതോടെ ട്രംപിൻറെ മനസ് മാറിവരുന്നതായി സൂചനയുണ്ട്. ഏതെങ്കിലുമൊരു സമയത്ത് ഇന്ത്യക്കുള്ള തീരുവയിൽ ഇളവുണ്ടാകുമെന്ന് അദ്ദേഹം കഴിഞ്ഞമാസം പറഞ്ഞിരുന്നു.
ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതിവിപണിയാണ് അമേരിക്ക. ട്രംപിൻറെ തീരുവ ഇന്ത്യയുടെ ടെക്‌സ്‌റ്റൈൽ, ലെതർ, ജൂവലറി മേഖലകൾക്കു വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രതിസന്ധി പരിഹരിക്കാനായി ഇന്ത്യയും അമേരിക്കയും കഴിഞ്ഞ മാസങ്ങളിൽ ചർച്ച നടത്തിയിരുന്നു.






Leave a comment