കൊളംബോ: ഡിറ്റ്‍വ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ പ്രളയം കനത്തനാശം വിതച്ച ശ്രീലങ്കയിലേക്ക് ബെയ്‌ലി പാലം നിർമിക്കാനുള്ള സംവിധാനവും 500 ജലശുദ്ധീകരണ യൂണിറ്റുകളും എത്തിച്ച് ഇന്ത്യ.വ്യോമസേനയുടെ സി-17 ഗ്ലോബർമാസ്റ്റർ വിമാനത്തിലാണ് ബുധനാഴ്ച ഇവയെല്ലാം കൊളംബോയിലെത്തിച്ചതെന്ന് ശ്രീലങ്കയിലെ ഇന്ത്യൻ സ്ഥാനപതികാര്യാലയം പറഞ്ഞു.
പാലം പണിയാനുള്ള എൻജിനിയർമാരും ദുരിതബാധിതരെ സഹായിക്കാനുള്ള ഡോക്ടർമാരുമുൾപ്പെട്ട 22 അംഗ സംഘവും ഒപ്പമുണ്ട്. മുൻകൂട്ടി നിർമിച്ച ഘടകങ്ങൾ കൂട്ടിയോജിപ്പിച്ച് എളുപ്പത്തിൽ നിർമിക്കാവുന്നതും എടുത്തുമാറ്റാൻ കഴിയുന്നതുമായ താത്കാലിക പാലമാണ് ബെയ്‌ലി. പ്രളയത്തിൽ പാലങ്ങൾ തകർന്നയിടങ്ങളിൽ ബെയ്‌ലി സ്ഥാപിച്ച് കൂടുതൽ ദുരിതാശ്വാസമെത്തിക്കാൻ അതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞയാഴ്ചയുണ്ടായ പ്രളയത്തിൽ ഇതുവരെ 479 പേർ മരിച്ചു. 350 പേരെ കാണാതായി. ഇപ്പോഴും പലജില്ലകളും ഒറ്റപ്പെട്ടുകിടക്കുകയാണ്.






Leave a comment