ന്യൂയോർക്ക് : ഭ്രൂണം സ്‌ക്രീൻ ചെയ്ത് ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ഉയരവും ബുദ്ധിയും വ്യക്തമാക്കാമെന്ന അവകാശവാദവുമായി സ്റ്റാർട്ടപ് കമ്പനി. യുഎസ് ആസ്ഥാനമായുള്ള ഫെർട്ടിലിറ്റി സ്റ്റാർട്ടപ്പായ ന്യൂക്ലിയസ് ജീനോമിക്‌സ് ആണ് ഗർഭപാത്രത്തിലിരിക്കുന്ന കുഞ്ഞിന്റെ സവിശേഷതകൾ പ്രവചിക്കുന്ന സേവനം വാഗ്ദാനം ചെയ്യുന്നത്. സംഭവത്തെ തുടർന്ന് കടുത്ത വിമർശനമാണ് കമ്പനി നേരിടുന്നത്. ഇന്ത്യൻ കറൻസി നിരക്കിൽ ഏകദേശം എട്ട് ലക്ഷം രൂപയാണ് ഇതിന്റെ ചെലവായി കമ്പനി കണക്കാക്കുന്നത്.
‘നിങ്ങളുടെ ഏറ്റവും മികച്ച കുഞ്ഞിനെ സ്വന്തമാക്കൂ'(Have Your Best Baby)എന്ന കുറിപ്പോടെ ന്യൂയോർക്കിലെ സബ്‌വേകളിൽ കമ്പനി പരസ്യം നൽകി. ഗർഭപാത്രത്തിലിരിക്കുന്ന കുഞ്ഞിന്റെ ജനിതകപരമായ വിവരങ്ങളൊന്നും പുറത്തുവിടുന്നത് പോലും നിയമവിരുദ്ധമായ സാഹചര്യത്തിൽ വലിയ ചർച്ചകൾക്കും ധാർമിക ആശങ്കകൾക്കുമാണ് ഈ പരസ്യം വഴിവച്ചിരിക്കുന്നത്.
ഇൻവിട്രോ ഫെർട്ടിലൈസേഷൻ (ഐവിഎഫ്) ചികിത്സയ്ക്ക് വിധേയരാകുന്ന ദമ്പതികൾ ഇതിലൂടെ 20ഓളം ഭ്രൂണങ്ങളുടെ ഡിഎൻഎ സ്വീക്വൻസിങ് നടത്തും. കണ്ണുകളുടേയും മുടിയുടേയും നിറം മുതൽ ആരോഗ്യപ്രശ്‌നങ്ങൾ വരെ ഇവിടെ പരിശോധനയ്ക്കു വിധേയമാക്കുമെന്നാണ് റിപ്പോർട്ട്.
രൂപം, സൗന്ദര്യം, മാനസികാരോഗ്യം, പാരമ്പര്യ രോഗം, കാൻസർ ഉൾപ്പെടെ രണ്ടായിരത്തിലധികം ജനിതക വിശകലനങ്ങൾ നടത്തും. കമ്പനിക്കും പരസ്യത്തിനുമെതിരെ സമൂഹമാധ്യമത്തിലടക്കം ധാർമ്മികമായ എതിർപ്പുകളും വലിയ പ്രതിഷേധവുമാണ് ഉയരുന്നത്. എന്നാൽ കുഞ്ഞുങ്ങളുണ്ടാവാൻ ആഗ്രഹിക്കുന്ന ദമ്പതികൾ സ്റ്റാർട്ടപ് കമ്പനിയുടെ നീക്കത്തിൽ വലിയ താൽപര്യം പ്രകടിപ്പിക്കുന്നതായാണ് റിപ്പോർട്ട്. നവംബർ 14ന് പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതിന് ശേഷം, കമ്പനിയുടെ വിൽപ്പനയിൽ 1,700 ശതമാനത്തിന്റെ വധനവാണ് രേഖപ്പെടുത്തിയത്.
ഈ സാങ്കേതികവിദ്യയുടെ ഉപയോഗത്തെക്കുറിച്ച് ബയോ എത്തിക്‌സ് വിദഗ്ധർക്കിടയിൽ ചർച്ചകൾ സജീവമായിരിക്കുകയാണ്. ജനിതക തിരഞ്ഞെടുപ്പുകൾ സമൂഹത്തിൽ പുതിയതരം അസമത്വങ്ങൾ സൃഷ്ടിക്കുമോ എന്ന ആശങ്കയാണ് പ്രധാനമായും ഉയരുന്നത്.







Leave a comment