വടക്കൻ നൈജീരിയയിലെ നൈജർ സംസ്ഥാനത്ത് കത്തോലിക്കാ സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയ 265 വിദ്യാർത്ഥികളെയും അധ്യാപകരെയും ഉടൻ മോചിപ്പിക്കണമെന്ന് ലിയോ പതിനാലാമൻ മാർപ്പാപ്പ ആവശ്യപ്പെട്ടു. ഇതിനിടെ, തട്ടിക്കൊണ്ടുപോയവരിൽ 50 വിദ്യാർത്ഥികൾ തടവിൽ നിന്ന് രക്ഷപ്പെട്ട് കുടുംബങ്ങളോടൊപ്പം ചേർന്നതായി സ്കൂൾ അധികൃതർ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച നൈജർ സംസ്ഥാനത്തെ കാത്തലിക് സ്ഥാപനമായ സെന്റ് മേരീസ് സ്കൂളിൽ അതിക്രമിച്ചെത്തിയ തോക്കുധാരികളാണ് 303 വിദ്യാർത്ഥികളെയും അധ്യാപകരെയും തട്ടിക്കൊണ്ടുപോയത്. രക്ഷപ്പെട്ട കുട്ടികൾ 10-നും 18-നും ഇടയിൽ പ്രായമുള്ളവരാണ്.
253 വിദ്യാർത്ഥികളും 12 അധ്യാപകരും ഇപ്പോഴും തടവിലാണെന്ന് ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയുടെ നൈജർ സംസ്ഥാനത്തെ ചെയർമാൻ റവ. ബുലൂസ് ദൗവ യോഹന്ന പ്രസ്താവനയിൽ അറിയിച്ചു.
സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന കുർബാനയുടെ സമാപനത്തിൽ സംസാരിച്ച മാർപ്പാപ്പ, ഈ സംഭവത്തിൽ താൻ ‘അഗാധമായി ദുഃഖിതനാണെ’ന്നും, ബന്ദികളെ ഉടനടി മോചിപ്പിക്കാൻ അധികൃതർ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും അഭ്യർത്ഥിച്ചു.
ഇതിനിടെ, ക്വാര സംസ്ഥാനത്തെ ഒരു പള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ 38 വിശ്വാസികളെ സുരക്ഷാ ഏജൻസികളുടെ ശ്രമഫലമായി മോചിപ്പിച്ചതായി ക്വാര ഗവർണർ അറിയിച്ചു.
കുട്ടികളെ തട്ടിക്കൊണ്ടുപോയതിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.
പതിറ്റാണ്ടുകൾക്കിടെ നൈജീരിയയിൽ സ്കൂൾ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് ഒരു സാധാരണ സംഭവമായി മാറിയിട്ടുണ്ട്. മോചനദ്രവ്യം ലഭിച്ച ശേഷമാണ് പലപ്പോഴും ഇവരെ വിട്ടയക്കാറുള്ളത്.







Leave a comment