ന്യൂയോർക്ക്: ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. മികച്ച കൂടിക്കാഴ്ചയായിരുന്നുവെന്ന് പറഞ്ഞ ട്രംപ്, തുടർന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ മംദാനിയെ പ്രശംസിക്കുകയും ചെയ്തു. ന്യൂയോർക്ക് സിറ്റിയുടെ ആദ്യ മുസ്ലിം മേയറും ട്രംപിന്റെ നിശിതവിമർശകനുമാണ് മംദാനി.
ഇരുവരും തങ്ങളുടെ കടുത്ത രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് ന്യൂയോർക്ക് സിറ്റിയുടെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചതായാണ് വിവരം. കൂടിക്കാഴ്ച ‘ഗംഭീരവും ഫലപ്രദവുമാ’യിരുന്നുവെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. താൻ പ്രതീക്ഷിച്ചതിലും കൂടുതൽ കാര്യങ്ങളിൽ യോജിപ്പിലെത്തിയെന്നും, മംദാനിയുടെ ചില ആശയങ്ങൾ തന്റേതിന് സമാനമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം, ന്യൂയോർക്കുകാർക്ക് വേണ്ടി പ്രവർത്തിക്കുന്നതിൽ തങ്ങൾക്കിടയിൽ പൊതുലക്ഷ്യമുണ്ടെന്ന് മംദാനി പറഞ്ഞു.
അര മണിക്കൂറിലധികം സമയം ട്രംപും മംദാനിയും കൂടിക്കാഴ്ച നടത്തി.
മംദാനി മേയറായി തിരഞ്ഞെടുക്കപ്പെട്ടാൽ ന്യൂയോർക്ക് സിറ്റിക്ക് നൽകുന്ന ഫെഡറൽ ഫണ്ടിംഗ് പിൻവലിക്കുമെന്നും, നാഷണൽ ഗാർഡിനെ അയക്കാൻ മടിക്കില്ലെന്നും ട്രംപ് മുൻപ് ഭീഷണിപ്പെടുത്തിയിരുന്നു. എന്താണ് മനസ്സ് മാറ്റിയതെന്ന ചോദ്യത്തിന്, ‘ഞാൻ കരുതിയതിലും കൂടുതൽ കാര്യങ്ങളിൽ ഞങ്ങൾക്ക് യോജിപ്പുണ്ട്’ എന്നായിരുന്നു ട്രംപിന്റെ മറുപടി.
‘ഞാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കും’ എന്ന വാക്കുകളോടെയാണ് ട്രംപ് വാർത്താസമ്മേളനം അവസാനിപ്പിച്ചത്. തങ്ങൾക്കിടയിൽ ഫലപ്രദമായ ഒരു കൂടിക്കാഴ്ചയാണ് നടന്നതെന്നും ന്യൂയോർക്ക് സിറ്റിയിലെ ജീവിതച്ചെലവ് സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഇരുവരും പറയുകയും ചെയ്തു. പരസ്പരം ശക്തമായ വിമർശനങ്ങൾ ഉന്നയിക്കുന്ന ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
നവംബർ നാലിനാണ് മംദാനി ന്യൂയോർക്ക് സിറ്റിയുടെ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ വംശജയായ മീരാ നായരുടെ മകനാണ് മംദാനി.







Leave a comment