തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സപ്ലിമെന്ററി വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെയുള്ള വോട്ടർമാരുടെ എണ്ണം 2.86 കോടി കവിഞ്ഞു.
പുതിയ പട്ടിക പ്രകാരം 2,67,587 വോട്ടുകളാണ് പുതുതായി ചേർത്തത്. 34,745 വോട്ടുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുമുണ്ട്. ഇന്നലെ അർദ്ധരാത്രിയാണ് പുതുക്കിയ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികാ സമർപ്പണം ആരംഭിച്ചിട്ടുണ്ട്. പത്രികാ സമർപ്പണത്തിനുള്ള സമയപരിധി നവംബർ 21-ന് അവസാനിക്കും. ഡിസംബർ 9, 11 തീയതികളിലായാണ് വോട്ടെടുപ്പ് നടക്കുക. ഏഴ് തെക്കൻ ജില്ലകളിൽ ആദ്യഘട്ടത്തിലും ശേഷിക്കുന്ന ഏഴ് ജില്ലകളിൽ രണ്ടാംഘട്ടത്തിലുമായാണ് പോളിംഗ്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ 13-ന് രാവിലെ 8-ന് ആരംഭിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തുടർ നടപടികൾ ഡിസംബർ 18-ന് പൂർത്തിയാകും. നിലവിലെ ഭരണസമിതികളുടെ കാലാവധി ഡിസംബർ 20-നാണ് അവസാനിക്കുന്നത്.
സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിൽ കാലാവധി പൂർത്തിയായിട്ടില്ലാത്ത മട്ടന്നൂർ മുനിസിപ്പാലിറ്റി ഒഴികെയുള്ള 1199 തദ്ദേശസ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. വാർഡ് വിഭജനത്തിനുശേഷം ആകെ 23,576 വാർഡുകളിലേക്കാണ് (മട്ടന്നൂരിലെ 36 വാർഡുകൾ ഒഴിവാക്കി) ഇത്തവണ വോട്ടെടുപ്പ് നടക്കുക. മുൻപ് ഇത് 21,900 ആയിരുന്നു. നിലവിൽ 941 ഗ്രാമപഞ്ചായത്തുകളും 152 ബ്ളോക്ക് പഞ്ചായത്തുകളും 14 ജില്ലാപഞ്ചായത്തുകളും 87 മുനിസിപ്പാലിറ്റികളും 6 കോർപ്പറേഷനുകളുമാണ് സംസ്ഥാനത്തുള്ളത്. തിരഞ്ഞെടുപ്പിൽ പാലിക്കേണ്ട മാതൃകാ പെരുമാറ്റ സംഹിത സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു.






Leave a comment