ന്യൂയോർക്ക്/വാഷിംഗ്ടൺ: ഇന്ത്യയുമായി ‘നീതിപൂർവമായ ഒരു വ്യാപാരക്കരാർ’ഉണ്ടാക്കുന്ന തലത്തിലേക്ക് തങ്ങൾ അടുത്തുകഴിഞ്ഞുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒരു ഘട്ടമെത്തുന്പോൾ ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ ചുമത്തിയ താരിഫ് കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ പതിവുരീതിയിൽ അതിശയോക്തി കലർത്തിയുള്ള സംഭാഷണമായിരുന്നോ ഇതെന്ന കാര്യത്തിൽ വ്യക്തതയില്ല. “മുൻകാലങ്ങളിൽ ഉണ്ടായിരുന്നതിനേക്കാൾ മികച്ചൊരു കരാർ ഇന്ത്യയുമായി ഉണ്ടാക്കാൻ പോകുകയാണ്.
എല്ലാവർക്കും ഗുണമുള്ള ഡീൽ ആയിരിക്കും അത്. ഇപ്പോൾ അവർ എന്നെ സ്നേഹിക്കുന്നില്ലെങ്കിലും ഭാവിയിൽ വീണ്ടും സ്നേഹിക്കും’’, ഓവൽ ഓഫീസിൽ ഇന്ത്യയിലേക്കുള്ള യുഎസ് അംബാസഡറായി സെർജിയോ ഗോർ സത്യപ്രതിജ്ഞ ചൊല്ലുന്ന ചടങ്ങിൽ സംസാരിക്കവേ ട്രംപ് പറഞ്ഞു.
റഷ്യൻ എണ്ണയുമായി ബന്ധപ്പെട്ടാണ് ഇന്ത്യക്കുമേൽ കടുത്ത തീരുവ ചുമത്തിയത്.ഒരു ഘട്ടമെത്തുന്പോൾ അതു കുറയ്ക്കുകതന്നെ ചെയ്യും. തീരുവകളില്ലെങ്കിൽ യുഎസിന്റെ അവസ്ഥ മുൻകാലങ്ങളിലേതു പോലെ കുഴപ്പത്തിലാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതിനിടെ, ഇന്ത്യ യുഎസുമായി നീതിയുക്തവും തുല്യവും നിഷ്പക്ഷവുമായ വ്യാപാര കരാറാണ് ലക്ഷ്യമിടുന്നതെന്ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. കർഷകരുടെയും മത്സ്യതൊഴിലാളികളുടെയും ക്ഷീരമേഖലയുടെയും താൽപ്പര്യങ്ങളിൽ വീട്ടുവീഴ്ച ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയും യുഎസും തമ്മില്‍ ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ താൽപ്പര്യം മുൻനിർത്തി ഒരു വ്യാപാര കരാറിനായി ശ്രമം തുടരുകയാണ്. അതേസമയം നമ്മുടെ കർഷകരുടെയും മത്സ്യതൊഴിലാളികളുടെയും തൊഴിലാളികളുടെയും ക്ഷീര കർഷകരുടെയും താൽപ്പര്യങ്ങള്‍ക്ക് വിട്ടുവീഴ്ച ചെയ്യില്ലെന്നും 2025 ഉദ്യോഗ് സമാഗമത്തിൽ പങ്കെടുക്കവേ മന്ത്രി പിയുഷ് ഗോയൽ പറഞ്ഞു.
മത്സ്യബന്ധന മേഖലകൾക്ക് യുഎസിൽ ഉയർന്ന തീരുവ ഈടാക്കുന്നതുമൂലം റഷ്യ പോലുള്ള പുതിയ വിപണികൾ ഇന്ത്യ ഉറ്റുനോക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യ – യുഎസ് വ്യാപാര കരാറിനായ ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ അഞ്ച് റൗണ്ട് ചർച്ചകളാണ് പൂർത്തിയാക്കിയത്.






Leave a comment