ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി. ഹിന്ദുജ (85) അന്തരിച്ചു. ലണ്ടനിലായിരുന്നു അന്ത്യം. ജിപി എന്ന് ബിസിനസ് വൃത്തങ്ങളിൽ അറിയപ്പെടുന്ന ഗോപിചന്ദ് ഹിന്ദുജ ഏതാനും ആഴ്ചകളായി ചികിത്സയിലായിരുന്നു. ഗോപിചന്ദ് ഹിന്ദുജയുടേത് ബ്രിട്ടനിലെ ഏറ്റവും സന്പന്ന കുടുംബമാണ്.
1940ൽ ജനിച്ച ഗോപിചന്ദ് നാലു ഹിന്ദുജ സഹോദരന്മാരിൽ രണ്ടാമനായിരുന്നു. മൂത്ത സഹോദരൻ ശ്രീചന്ദ് ഹിന്ദുജ 2023ൽ അന്തരിച്ചതിനെത്തുടർന്ന് ഹിന്ദുജ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനം ഗോപിചന്ദ് ഏറ്റെടുത്തു. ഹിന്ദുജ ഗ്രൂപ്പിനെ ആഗോളതലത്തിൽ വലിയ കോർപറേറ്റ് സ്ഥാപനമാക്കി മാറ്റുന്നതിൽ ഗോപിചന്ദ് പ്രധാന പങ്കുവഹിച്ചു.
ഗോപിചന്ദിന്റെ പിതാവ് പരമാനന്ദ് 1914ലാണ് ഹിന്ദുജ ഗ്രൂപ്പ്, അവിഭക്ത ഇന്ത്യയിലെ സിന്ധിൽ (ഇന്നത്തെ പാക്കിസ്ഥാൻ) സ്ഥാപിച്ചത്. 1919ൽ ബിസിനസ് ഇറാനിലേക്കു മാറ്റി. 1979ൽ ഹിന്ദുജ ഗ്രൂപ്പ് ബിസിനസ് ബ്രിട്ടനിലേക്കു മാറ്റുകയായിരുന്നു. മുംബൈയിലെ ജയ് ഹിന്ദ് കോളജിൽനിന്നു വിദ്യാഭ്യാസം പൂർത്തിയാക്കിയ ഗോപിചന്ദ് കുടുംബബിസിനസിൽ സജീവമായി. 1984ൽ ഗൾഫ് ഓയിലും 1987ൽ അശോക് ലെയ്ലാൻഡും ഹിന്ദുജ ഗ്രൂപ്പ് ഏറ്റെടുത്തത് ഗോപിചന്ദിന്റെ നേതൃത്വത്തിലായിരുന്നു.
ബോഫോഴ്സ് അഴിമതിക്കേസിൽ ഗോപിചന്ദും സഹോദരന്മാരായ ശ്രീചന്ദ്, പ്രകാശ് എന്നിവരും പ്രതിചേർക്കപ്പെട്ടിരുന്നു. മൂവരെയും 2005ൽ കോടതി വിട്ടയച്ചു.







Leave a comment