വാഷിങ്ടൺ: ബജറ്റ് പാസാക്കാത്തതിനെ തുടർന്ന് ഒക്ടോബർ 1-ന് ആരംഭിച്ച യു എസ് ഭരണസ്തംഭനം (ഗവൺമെൻ്റ് ഷട്ട്ഡൗൺ) ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അടച്ചുപൂട്ടലിൻ്റെ പടിവാതുക്കൽ എത്തിയിരിക്കുകയാണ്. നവംബർ 4-ന് നിലവിലെ റെക്കോഡായ 35 ദിവസത്തിനൊപ്പം ഈ പ്രതിസന്ധിയെത്തും. പ്രശ്നപരിഹാരത്തിന് സാധ്യത തെളിയാത്തതിനാൽ നിലവിലെ റെക്കോർഡ് മറികടക്കാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2018 ഡിസംബർ 22 മുതൽ 2019 ജനുവരി 25 വരെ നീണ്ടുനിന്ന പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ആദ്യ ഭരണകാലയളവിലെ അടച്ചുപൂട്ടലായിരുന്നു യു എസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയത്.
ബജറ്റ് പാസാക്കാതെ വന്നതോടെ ദൈനംദിന ചെലവുകൾക്ക് പണമില്ലാത്ത അവസ്ഥയിൽ സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം നിർത്തലാക്കിയതോടെയാണ് യു എസ് ഭരണസ്തംഭനത്തിലേക്ക് നീങ്ങിയത്.
പൊതുജനങ്ങളെ ബാധിക്കുന്ന പ്രതിസന്ധി
സർക്കാർ അടച്ചുപൂട്ടൽ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ ഫെഡറൽ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിരിക്കുകയാണ്. യു എസിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷ്യസഹായം ഉൾപ്പെടെയുള്ള ഫെഡറൽ സേവനങ്ങൾ തടസ്സപ്പെട്ടു. രാജ്യത്തെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് നൽകുന്ന പ്രധാന ഭക്ഷ്യസഹായ പദ്ധതിയായ എസ് എൻ എ പി (Supplemental Nutrition Assistance Program) തുടരുന്നതിലും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.
അടച്ചുപൂട്ടലിനെ തുടർന്ന് സാമൂഹിക സുരക്ഷാ ചെലവുകൾ, ആരോഗ്യ പരിചരണ ചെലവുകൾ, വിദ്യാർത്ഥികൾക്കുള്ള സഹായങ്ങൾ തുടങ്ങിയവയെല്ലാം മുടങ്ങിയത് ജനങ്ങളെ ദുരിതത്തിലാക്കി. ശമ്പളമില്ലാത്ത സാഹചര്യത്തിൽ സർക്കാർ ജീവനക്കാർ കടുത്ത സമ്മർദ്ദത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്. എയർ ട്രാഫിക് കൺട്രോളർമാർ അവധിയെടുത്തതോടെ ജീവനക്കാരുടെ അഭാവം വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെ താളം തെറ്റിച്ചു.
ബജറ്റ് പരാജയവും ട്രംപിൻ്റെ സമ്മർദ്ദ നീക്കവും
ബജറ്റ് പാസാകാൻ സെനറ്റിൽ 60 വോട്ടുകൾ ആവശ്യമായിരിക്കെ, ഇതുവരെ 13 തവണയാണ് ബജറ്റ് പരാജയപ്പെട്ടത്. നിലവിൽ 53-47 ആണ് സെനറ്റിലെ കക്ഷിനില. ആരോഗ്യ പരിചരണ സബ്‌സിഡികളുടെ കാലാവധി നീട്ടണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യം റിപ്പബ്ലിക്കൻ നേതാക്കൾ നിരാകരിച്ചു. ഭരണസ്തംഭനം അവസാനിപ്പിക്കാതെ ഇതുസംബന്ധിച്ച് ചർച്ചയില്ലെന്ന നിലപാടിലാണ് റിപ്പബ്ലിക്കൻ നേതാക്കൾ.
അതേസമയം, സെനറ്റിൻ്റെ നിയമത്തിൽ ഭേദഗതി വരുത്താൻ റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾക്കുമേൽ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ, സെനറ്റിലെ റിപ്പബ്ലിക്കൻ കക്ഷിനേതാവ് ജോൺ തൂൻ എന്നിവർക്കുമേൽ പരസ്യമായും ആവർത്തിച്ചും ട്രംപ് സമ്മർദ്ദം ചെലുത്തുന്നതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഡെമോക്രാറ്റിക് പാർട്ടിയുടെ പിന്തുണയില്ലാതെ സർക്കാരിൻ്റെ പ്രവർത്തനങ്ങൾ പൂർവ്വസ്ഥിതിയിലാക്കാനാണ് നിയമഭേദഗതിയിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്.
അടച്ചുപൂട്ടൽ രണ്ടാം മാസത്തിലേക്ക് നീണ്ടതോടെ, രാജ്യത്തെയാകെ ബാധിച്ച ഈ പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്ന ആശങ്കയിലാണ് ട്രംപ് ഭരണകൂടം.







Leave a comment