ന്യൂയോർക്ക്: യുണൈറ്റഡ് സ്റ്റേറ്റ്സിൽ വാണിജ്യ ട്രക്ക് ഡ്രൈവർമാർക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം നിർബന്ധമാക്കിയതിൻ്റെ ഭാഗമായി 7,200 ഡ്രൈവർമാരെ അയോഗ്യരാക്കി. ഭാഷാ പ്രാവീണ്യ പരീക്ഷയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ ട്രക്ക് ഡ്രൈവർമാർക്ക് ഒറ്റയടിക്ക് റെഡ് കാർഡ് ലഭിച്ചത്. ഡ്രൈവർ ജോലിക്ക് വാഹനം ഓടിക്കാനുള്ള വൈദഗ്ധ്യം മാത്രം പോരാ, ഇംഗ്ലീഷ് നന്നായി അറിയുകയും വേണം എന്ന നിലപാടാണ് യു എസ് ഗതാഗത വകുപ്പ് സ്വീകരിച്ചിരിക്കുന്നത്.
റോഡുകളിലെ വാഹനാപകടങ്ങൾ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഫെഡറൽ മോട്ടോർ കാരിയർ സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (FMCSA) കർശന നടപടിയെടുത്തത്. അയോഗ്യരാക്കപ്പെട്ടവരിൽ ഇന്ത്യൻ വംശജരാണ് കൂടുതലും. എഫ് എം സി എസ് എ കണക്കുകൾ പ്രകാരം ജൂലായ്ക്ക് ശേഷം മാത്രം 1,500 പേർക്കെതിരെ നടപടി വന്നിരുന്നു.
യു എസിൽ 130,000-നും 150,000-നും ഇടയിൽ ഇന്ത്യൻ വംശജർ ഡ്രൈവർമാരായി ഉപജീവനം കണ്ടെത്തുന്നുണ്ടെന്നാണ് കണക്ക്. ഗതാഗത വകുപ്പിൻ്റെ ഈ നടപടി ഇവരെ നേരിട്ട് ബാധിക്കുന്നതാണ്. റോഡിൽ തത്സമയം നടത്തിയ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരിശോധനയെ തുടർന്നാണ് ഈ വിലക്ക് ഏർപ്പെടുത്തിയത്. യു എസ് ട്രാൻസ്പോർട്ടേഷൻ സെക്രട്ടറി സീൻ ഫി ഈ നടപടി സ്ഥിരീകരിച്ചു.
നിയമം കർശനമാക്കിയതിൻ്റെ പശ്ചാത്തലത്തിൽ നടന്ന ഒരു അപകടവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബറിൽ കാലിഫോർണിയ ഹൈവേയിൽ ട്രക്ക് പാതയോരത്തേക്ക് പാഞ്ഞുകയറി മൂന്നുപേർ മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഇന്ത്യൻ വംശജനായ ഹരീന്ദർ സിംഗ് അനധികൃത കുടിയേറ്റക്കാരനാണെന്ന് തെളിഞ്ഞിരുന്നു. ഇയാൾക്ക് കാലിഫോർണിയ കൊമേഴ്സ്യൽ ഡ്രൈവർ ലൈസൻസ് (CDL) ഉണ്ടായിരുന്നെങ്കിലും, ഭാഷാ പരിശോധനയിൽ പലവട്ടം പരാജയപ്പെട്ടതായും കണ്ടെത്തിയിരുന്നു.
ഒബാമ ഭരണത്തിൽ ഈ നിയമത്തിൽ ഇളവുകൾ ഉണ്ടായിരുന്നെങ്കിലും, പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നിയമങ്ങളെല്ലാം വീണ്ടും കർശനമാക്കിയിരുന്നു. ഇതനുസരിച്ച് ഈ വർഷം ജൂൺ 25 മുതൽ ഇംഗ്ലീഷ് ഭാഷാ പരീക്ഷകളിൽ പരാജയപ്പെടുന്ന ഡ്രൈവർമാരെ ഉടനടി അയോഗ്യരാക്കും.






Leave a comment