ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസറുദ്ദീൻ തെലങ്കാന മന്ത്രിസഭയിലേക്ക്. അസറുദ്ദീനെ ക്യാബിനറ്റ് പദവി നൽകി മന്ത്രിസഭയിലെത്തിക്കാൻ കോൺഗ്രസിൽ ധാരണയായി. വെള്ളിയാഴ്ച രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മുൻ പാർലമെന്റ് അംഗം കൂടിയാണ് അസറുദ്ദീൻ.
ക്യാബിനറ്റിലെ മുസ്ലിം പ്രാതിനിധ്യം പരിഗണിച്ചാണ് ഈ നീക്കമെന്ന് മന്ത്രിസഭയിലെ ഒരംഗം എൻഡിടിവിയോട് പറഞ്ഞു. ന്യൂനപക്ഷത്തിന്റെ പിന്തുണയും കോൺഗ്രസ് ലക്ഷ്യമിടുന്നുണ്ട്. തെലങ്കാനയിലെ ജൂബിലി ഹിൽസ് മണ്ഡലത്തിൽ ഉപതിരപഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസിന്റെ നീക്കമെന്നതാണ് ശ്രദ്ധേയം. നവംബർ 11നാണ് ഉപതിരഞ്ഞെടുപ്പ്.
നിലവിൽ തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിങ് പ്രസിഡന്റ് കൂടിയാണ് അസറുദ്ദീൻ. അടുത്തിടെയാണ് ഗവർണറുടെ ക്വാട്ട വഴി അദ്ദേഹം ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടത്. അതോടെ മന്ത്രിസഭാ പ്രവേശനത്തിന് വഴിയൊരുങ്ങുകയും ചെയ്തു.
1985 മുതൽ 2000 വരെ ഇന്ത്യക്കായി 334 ഏകദിനങ്ങളും 99 ടെസ്റ്റുകളും കളിച്ചിട്ടുണ്ട്. എല്ലാ ഫോർമാറ്റിലുമായി 15,593 റൺസ് നേടി. ഇതിൽ 79 അർധ സെഞ്ചുറികളും 29 സെഞ്ചുറികളും ഉൾപ്പെടുന്നു. ഒത്തുകളി ആരോപണത്തെത്തുടർന്ന് പിന്നീട് ആജീവനാന്ത വിലക്ക് വീണതോടെ അസറുദ്ദീന്റെ കരിയർ അപ്രതീക്ഷിതമായി അവസാനിച്ചു. 2009ൽ കോൺഗ്രസിൽ ചേർന്നു.






Leave a comment