ഹൂസ്റ്റൺ: ഡിസംബർ രണ്ടാം വാരത്തിൽ നടക്കാനിരിക്കുന്ന, അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പിനായി ഹൂസ്റ്റൺ മലയാളികളും അമേരിക്കയിലെ മലയാളി സമൂഹവും ആകാംഷയോടെ കാത്തിരിക്കുകയാണ്.
നോർത്ത് അമേരിക്കയിലെ ഏറ്റവും പഴക്കമുള്ളതും ശക്തമായ ഘടനയുള്ളതുമായ, നിരവധി അംഗീകാരങ്ങളും അവാർഡുകളും നേടിയിട്ടുള്ള സജീവ പ്രസ്ഥാനമാണ് മാഗ് ഹൂസ്റ്റൺ. നഗരത്തിന്റെ ഹൃദയഭാഗത്ത് വിശാലമായ പാർക്കിംഗ് സൗകര്യത്തോടുകൂടിയ രണ്ട് മിനി ഹാളുകളും സ്‌പോർട്‌സ് പരിപാടികൾക്കുള്ള പ്രത്യേക സൗകര്യങ്ങളും ഇവിടെയുണ്ട്. അതോടൊപ്പം തന്നെ, വിശാലമായ ഓഡിറ്റോറിയം നിർമ്മിക്കുന്നതിനുള്ള സ്ഥലം വാങ്ങിയതും അതിന്റെ വിജയത്തിനായി മുൻകാല ബോർഡുകളും നിലവിലെ കമ്മിറ്റി അംഗങ്ങളും ഉത്സാഹത്തോടെ പ്രവർത്തിച്ചുവരുന്നതും ശ്രദ്ധേയമാണ്.
പ്രശസ്ത കവി വൈലോപ്പിള്ളി ശ്രീധരമേനോൻ പറഞ്ഞതുപോലെ — ‘മത്സരിക്കുന്നത് എന്തിന് നാം, വ്യഥാ!’ എന്ന ഈ വരികൾ ഈ സാഹചര്യത്തിലും അത്രതന്നെ പ്രസക്തമാണ്.
റോയി മാത്യുവും ചാക്കോ തോമസും നേതൃത്വം നൽകുന്ന രണ്ടു പാനലുകളാണ് തിരഞ്ഞെടുപ്പിനായി രംഗത്തുള്ളത്. സാമൂഹിക ബന്ധങ്ങളും പ്രവർത്തനപരമായ പാരമ്പര്യങ്ങളും ഇരു പാനലുകളിലും കാണാം. എങ്കിലും പാനൽ നിറയ്ക്കാനുള്ള തിരക്കിൽ ചിലരെ തള്ളിക്കയറ്റിയെന്ന അഭിപ്രായവുമുണ്ട്.
മാഗിന്റെ പുതിയ നിർമ്മാണവും ഭാവി പദ്ധതികളും മുന്നോട്ടു കൊണ്ടുപോകാൻ ഇരു പാനലുകളിലുമുള്ള മികച്ച സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തി ഏകകണ്ഠമായ ഒരു പാനൽ രൂപീകരിക്കണമെന്നാണ് ഹൂസ്റ്റണിലെ ഭൂരിഭാഗം മലയാളികളുടെയും ആഗ്രഹം.
മാഗിന്റെ സ്ഥാപക നേതാക്കളുടെയും മുതിർന്ന അംഗങ്ങളുടെയും ഉപദേശത്തോടെ ഇത്തരമൊരു ഏകപാനൽ രൂപീകരണം നടപ്പിലാക്കണമെന്ന് ശക്തമായ അഭിപ്രായമുണ്ട്.
പതിനാറു ബോർഡ് അംഗങ്ങളെ തുല്യമായി ഇരു പാനലുകളിലും പങ്കിട്ടും, പ്രസിഡന്റ് സ്ഥാനം ഒരു പാനലിന് നൽകി ആ പാനലിൽനിന്ന് ഏഴും മറ്റേ പാനലിന് ഒൻപതും ആയി വിഭജിച്ചാൽ ഒരു സമവായം കണ്ടെത്താൻ കഴിയും.
നാട്ടിലെ പഞ്ചായത്ത്, മുനിസിപ്പൽ കോർപ്പറേഷൻ തല മത്സരങ്ങളുടേതുപോലെ അനാവശ്യമായ സാമ്പത്തിക, സമയ നഷ്ടങ്ങളുള്ള മത്സരങ്ങൾ ഒഴിവാക്കി ആ ഊർജ്ജവും തുകയും മാഗിന്റെ പുതിയ നിർമ്മാണത്തിനായി വിനിയോഗിക്കുന്നത് തന്നെയാണ് ഉത്തമം. ഹൂസ്റ്റണിലെ മിക്കവാറും ദേവാലയങ്ങളും അമ്പലങ്ങളും സന്ദർശിക്കുന്ന തിരക്കിലാണ് രണ്ടു പാനൽ അംഗങ്ങളും. അതോടൊപ്പം ഒക്ടോബർ മാസം മുതൽ തിരഞ്ഞെടുപ്പു വരെ ഹൂസ്റ്റണിൽ നടക്കുന്ന എല്ലാ അസോസിയേഷൻ യോഗങ്ങളിലും മീറ്റിംഗുകളിലും കൂട്ടായ്മകളിലും പങ്കെടുക്കണം. മിക്കവാറും യോഗങ്ങളിൽ രണ്ടു പാനൽ അംഗങ്ങളും തമ്മിൽ കണ്ടുമുട്ടും. ജോലിയിൽനിന്ന് അവധിയെടുത്തും കുടുംബത്തിനു നൽകേണ്ട സമയത്തിൽനിന്ന് സമയം കടമെടുത്തും എങ്ങനെയും മത്സരിച്ചു ജയിച്ചു കയറാനുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്.
രണ്ടു പാനലുകളിലുമുള്ള സ്ഥാനാർത്ഥികളുടെ സാന്നിധ്യംമൂലം, സാധാരണയായി ആളുകൾ കുറവായിരുന്ന മലയാളി യോഗങ്ങളിൽ ഇപ്പോൾ കൂടുതൽ പേർ എത്തുന്നത് ഒരു ശ്രദ്ധേയമായ അനുഭവമാണ്.
മാഗിന്റെ പുരോഗതിക്കായി ഒറ്റപ്പാനൽ എന്ന ആശയം നടപ്പിലാകട്ടെ — അതാണ് ഗ്രേറ്റർ ഹൂസ്റ്റൺ മലയാളികളുടെ ആഗ്രഹം.






Leave a comment