തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ജോലി സമയം ഏകീകരിച്ച് സർക്കാർ ഉത്തരവിറക്കി. കിടക്കകളുടെ എണ്ണം പരിഗണിക്കാതെ സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ഇനി ഒരേ ഷിഫ്റ്റ് സമ്പ്രദായം നിലവിൽ വരും.
തൊഴിൽ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവനുസരിച്ച്, എല്ലാ ജീവനക്കാർക്കും 6-6-12 മണിക്കൂർ ഷിഫ്റ്റ് സമ്പ്രദായം നിർബന്ധമാക്കി. അതായത്, പകൽ രണ്ട് ഷിഫ്റ്റുകൾ ആറ് മണിക്കൂർ വീതവും രാത്രി ഷിഫ്റ്റ് 12 മണിക്കൂറും എന്ന രീതിയാണിത്. നേരത്തെ, 100 കിടക്കകളിൽ അധികമുള്ള സ്വകാര്യ ആശുപത്രികളിൽ മാത്രമായിരുന്നു ഈ ഷിഫ്റ്റ് സമ്പ്രദായം നിലവിലുണ്ടായിരുന്നത്. പുതിയ ഉത്തരവോടെ കിടക്കകളുടെ എണ്ണം മാനദണ്ഡമാക്കില്ല.
കൂടാതെ, അധിക സമയം ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഓവർടൈം അലവൻസ് നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഒരു മാസം 208 മണിക്കൂറിൽ അധികരിച്ച് ജോലി ചെയ്താൽ ഓവർടൈം അലവൻസ് നൽകണം.
നഴ്സുമാരുടെ സമരത്തെത്തുടർന്ന് സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ ജോലി സമയം സംബന്ധിച്ച് പഠനം നടത്താൻ 2012-ൽ മുൻ ജോയിന്റ് ലേബർ കമ്മിഷണർ വി. വീരകുമാർ അധ്യക്ഷനായ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാർശ അനുസരിച്ച് 2021-ൽ പുറത്തിറക്കിയ ഉത്തരവാണ് ഇപ്പോൾ കിടക്കകളുടെ എണ്ണം നോക്കാതെ എല്ലാ സ്വകാര്യ ആശുപത്രികൾക്കും ബാധകമാക്കിയിരിക്കുന്നത്.







Leave a comment