പെൻസിൽവേനിയ: പെൻസിൽവേനിയിലെയും ബ്രിട്ടിഷ് കൊളംബിയിലെയും വിമാനത്താവളങ്ങളിലെ ലൗഡ് സ്പീക്കറുകൾ ഹമാസ് അനുകൂലികൾ ഹൈജാക്ക് ചെയ്തു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു എന്നിവർക്കെതിരെയുള്ള സന്ദേശങ്ങൾ വിമാനത്താവളങ്ങളിലെ ലൗഡ് സ്പീക്കറുകളിൽ മുഴങ്ങിയത് യാത്രക്കാരെ ആശങ്കയിലാഴ്ത്തി. ഇതേത്തുടർന്ന് പല സർവീസുകൾക്കും താൽക്കാലികമായ തടസ്സം നേരിട്ടു.
പെൻസിൽവേനിയയിലെ ഹാരിസ്ബർഗ് രാജ്യാന്തര വിമാനത്താവളത്തിലെയും കാനഡയിലെ കെലോവ്‌ന രാജ്യാന്തര വിമാനത്താവളത്തിലെയും ടെർമിനലുകളിലൂടെ ഇത്തരത്തിലുള്ള ശബ്ദസന്ദേശം മുഴങ്ങുന്നതിന്റെ വിഡിയോ യാത്രാക്കാർ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. ഹമാസിനെ പ്രശംസിക്കുകയും ‘ഫ്രീ പലസ്തീൻ’ എന്ന് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന സന്ദേശങ്ങളും കെലോവ്‌ന രാജ്യാന്തര വിമാനത്താവളത്തിലെ സ്‌ക്രീനുകളിൽ പ്രത്യക്ഷപ്പെട്ടു.
പബ്ലിക് അഡ്രസ് സിസ്റ്റങ്ങളെയും ഫ്‌ലൈറ്റ് ഇൻഫർമേഷൻ ഡിസ്‌പ്ലേകളെയും ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണമാണ് നടന്നതെന്ന് എയർപോർട്ട് അധികൃതർ പറഞ്ഞു. സുരക്ഷാ പ്രശ്‌നങ്ങളൊന്നും ഇതു കാരണം സംഭവിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ഒരു സംഘടനയും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. 2023ലെ ഇസ്രായേൽ-ഗാസ സംഘർഷത്തിന്റെ തുടക്കം മുതൽ, പലസ്തീൻ അനുകൂല ആക്റ്റിവിസ്റ്റുകൾ ലോകമെമ്പാടും സമാനമായ ഡിജിറ്റൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.






Leave a comment