തിരുവനന്തപുരം: വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശിയായ അമൽ ബാബുവിൻ്റെ ഹൃദയം ഇനി മറ്റൊരാളിൽ തുടിക്കും. അമലിൻ്റെ ഹൃദയം തിരുവനന്തപുരത്തുനിന്ന് ആഭ്യന്തര വകുപ്പിൻ്റെ ഹെലികോപ്ടറിൽ കൊച്ചിയിലെത്തിച്ച്, മലപ്പുറം പൊന്നാനി സ്വദേശിയായ 33-കാരനിൽ വിജയകരമായി തുന്നിച്ചേർത്തു.
എറണാകുളം ലിസി ആശുപത്രിയിലായിരുന്നു ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽനിന്ന് വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്കാണ് ആംബുലൻസിൽ ഹൃദയം വിമാനത്താവളത്തിൽ എത്തിച്ചത്. അവിടെ നിന്ന് ഹെലികോപ്ടറിൽ കൊച്ചിയിലേക്ക് എത്തിച്ചു. കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിലെ ഹെലിപാഡിൽ ഇറങ്ങിയ ഹൃദയവുമായി ആംബുലൻസ് മൂന്ന് മിനിറ്റിനകം ലിസി ആശുപത്രിയിലെത്തി.
തിരുവനന്തപുരം മലയിൻകീഴ് തച്ചോട്ട്കാവ് സ്വദേശിയായ 25-കാരൻ അമൽ ബാബുവിൻ്റെ കരൾ, രണ്ട് വൃക്കകൾ എന്നിവയുൾപ്പെടെ നാല് അവയവങ്ങളാണ് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിക്കും മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗികൾക്കുമാണ് നൽകിയത്.
തിരുവനന്തപുരം ഈഞ്ചക്കലിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന അമൽ, ഈ മാസം 12-നാണ് അപകടത്തിൽപ്പെട്ടത്. ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങുന്നതിനിടെ കുണ്ടമൺ കടവിന് സമീപം എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് അമലിന്റെ കുടുംബാംഗങ്ങൾ അദ്ദേഹത്തിൻ്റെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധരാവുകയായിരുന്നു.
അമൽ ബാബുവിൻ്റെ സംസ്കാരം വെള്ളിയാഴ്ച നടക്കും. പിതാവ്: എ ബാബു (റിട്ട. എസ് ഐ), മാതാവ്: ഷിംല ബാബു, സഹോദരി: ആര്യ.






Leave a comment