തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് സൂചന.
ശബരിമല സ്വർണമോഷണക്കേസ് ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. വീട്ടിൽനിന്ന് രാവിലെ കസ്റ്റഡിയിലെടുത്ത ശേഷം രഹസ്യകേന്ദ്രത്തിലെത്തിച്ചാണ് ചോദ്യംചെയ്യൽ. പത്തനംതിട്ടയിലെതന്നെ രഹസ്യകേന്ദ്രത്തിലാണ് ചോദ്യംചെയ്യലെന്നാണ് സൂചന.
ചെന്നൈ സ്മാർട്ട് ക്രിയേഷൻസ്, ശബരിമല സന്നിധാനം, കൊച്ചി എന്നിവിടങ്ങളിൽനിന്ന് ശേഖരിച്ച തെളിവുകളിലൂടെ സ്വർണമോഷണത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിക്കുള്ള പങ്ക് വ്യക്തമായിട്ടുണ്ട്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ തേടുന്നതിനാണ് ചോദ്യംചെയ്യൽ. അതേസമയം, അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യംചെയ്യലിനായി പോറ്റി സ്വയം എത്തിയതാണെന്നും വിവരമുണ്ട്.
പോറ്റി കൊള്ളയടിച്ച സ്വർണം, അത് കൊണ്ടുപോയ സ്ഥലം, അതുമായി ബന്ധപ്പെട്ട് സംശയനിഴലിലുള്ളവർ, അവരുടെ പങ്ക് എന്നിവ സംബന്ധിച്ചെല്ലാം മൊഴിയെടുക്കും. ചോദ്യംചെയ്യലിന് പിന്നാലെ അറസ്റ്റ് ഉണ്ടാകാനും സാധ്യതയുണ്ട്. അറസ്റ്റുണ്ടായാൽ, മെഡിക്കൽ പരിശോധനകൾക്ക് ശേഷം റാന്നി കോടതിയിൽ ഹാജരാക്കിയേക്കും.
ശബരിമല സ്വർണക്കൊള്ള സംബന്ധിച്ച് അന്വേഷണം നടത്തി ആറാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. അന്വേഷണ പുരോഗതി രണ്ടാഴ്ച കൂടുമ്പോൾ ഹൈക്കോടതിയെ അറിയിക്കണമെന്നും നിർദേശമുണ്ട്.






Leave a comment