ന്യൂഡൽഹി: എയർ ഇന്ത്യവിമാനം സഞ്ചരിച്ചിരുന്ന ഉയരത്തിൽനിന്ന് 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തിൽ പൈലറ്റ് ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്തുന്നിതിനായി കൂടുതൽ പരിശോധനയ്ക്ക് വിധേയനാക്കി.
ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റിനെയാണ് ലഹരി പരിശോധനയ്ക്ക് വിധേയനാക്കിയത്. പ്രാഥമിക പരിശോധനാ ഫലത്തിൽ കൂടുതൽ സ്ഥിരീകരണം ആവശ്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. പ്രാഥമിക പരിശോധന ഫലം പോസിറ്റിവായാതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.
ഓഗസ്റ്റ് 4-ന് ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ എയർബസ് A320 വിമാനം, യാത്രാമധ്യേ ഏകദേശം 300 അടി താഴ്ചയിലേക്ക് പതിച്ചതിന് ശേഷം നിയന്ത്രണം വീണ്ടെടുക്കുകയും ഡൽഹിയിൽ സുരക്ഷിതമായി ഇറങ്ങുകയും ചെയ്തിരുന്നു.
സംഭവത്തിൽ ചില യാത്രക്കാർക്കും കാബിൻ ക്രൂ അംഗങ്ങൾക്കും പരിക്കേറ്റിരുന്നു. എട്ട് ജീവനക്കാർ ഉൾപ്പെടെ 137 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
നടപടിക്രമങ്ങളുടെ ഭാഗമായി സംഭവത്തിന് ശേഷം രണ്ട് ഫ്‌ലൈറ്റുകളെയും ലഹരി വസ്തുക്കൾ ഉപയോഗിച്ചോ എന്നറിയാനുള്ള പ്രാഥമിക പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. തുടർന്നാണ് പൈലറ്റ്-ഇൻ-കമാൻഡിന്റെ സാമ്പിൾ സ്ഥിരീകരണത്തിനായി ഒരു പ്രത്യേക ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നും അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചത്.
അന്വേഷണവും പരിശോധനാ പ്രക്രിയകളും പൂർത്തിയാകുന്നതുവരെ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) രണ്ട് പൈലറ്റുമാരെയും ഡ്യൂട്ടിയിൽനിന്ന് മാറ്റിനിർത്തുകയും ചെയ്തിട്ടുണ്ട്. അന്വേഷണങ്ങളുടെയും പരിശോധനാ ഫലങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും തുടർനടപടികളെന്ന് മന്ത്രാലയം അറിയിച്ചു.





