ന്യൂഡൽഹി: രാജ്യത്തെ എണ്ണ, വാതക ഉത്പാദനം വർദ്ധിപ്പിക്കാനും ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്താനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള ‘സമുദ്ര മന്ഥൻ’ പദ്ധതിക്ക് അനുമതി നൽകി കേന്ദ്ര മന്ത്രിസഭ. 2030-31 സാമ്പത്തിക വർഷം വരെ നീണ്ടുനിൽക്കുന്ന ഈ പദ്ധതിക്കായി 84,084 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്
ഇന്ത്യയുടെ കടൽത്തട്ടിലെ ഹൈഡ്രോകാർബൺ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ‘84,000 കോടി രൂപയുടെ ‘ഒരു വൻകിട പദ്ധതി’ എന്ന് ഈ സംരംഭത്തെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വിശേഷിപ്പിച്ചത്. മന്ത്രിസഭാ യോഗത്തിനു ശേഷം തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കവേയാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പദ്ധതിയെ ഇങ്ങനെ വിശേഷിപ്പിച്ചത്.
‘നമ്മുടെ പ്രത്യേക സാമ്പത്തിക മേഖലയിൽ… ധാരാളം ഹൈഡ്രോകാർബണും വാതകവും എണ്ണയുമുണ്ട്. ഇതിന്റെ പര്യവേക്ഷണം ശരിയായി നടത്തിയാൽ, നമുക്ക് ഇന്ത്യയിൽ വലിയ തോതിൽ ഉത്പാദനം നടത്താൻ കഴിയും’ വൈഷ്ണവ് പറഞ്ഞു.
കടലിനടിയിലുള്ള എണ്ണ, വാതക ശേഖരം കണ്ടെത്തുന്നതിനായി വൻതോതിലുള്ള സീസ്മിക് ഡാറ്റാ (Seismic Data) ശേഖരണവും വിശകലനവും പദ്ധതിയുടെ ഭാഗമായി നടക്കും. ഇതിനുപുറമെ, ആഴക്കടലിലും അൾട്രാ-ഡീപ് വാട്ടറിലുമുള്ള പര്യവേക്ഷണ ഡ്രില്ലിംഗും ശാസ്ത്രീയ പഠനങ്ങളും ഈ പദ്ധതിയുടെ കീഴിൽ നടപ്പിലാക്കും.
എണ്ണ ഉൽപ്പാദനത്തിനും വിതരണത്തിനുമായി പൊതുവായ ഓഫ്ഷോർ ഉൽപ്പാദന പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. അതോടൊപ്പം, ഈ മേഖലയിലെ സാങ്കേതിക വിദ്യകൾക്കായി ഒരു സംയോജിത ഓയിൽ ആൻഡ് ഗ്യാസ് മാനുഫാക്ചറിംഗ് ആൻഡ് സർവീസസ് സോൺ സ്ഥാപിക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു
ഈ പദ്ധതിയിലൂടെ 600 ദശലക്ഷം മെട്രിക് ടണ്ണിലധികം എണ്ണയ്ക്ക് തുല്യമായ ഹൈഡ്രോകാർബൺ ശേഖരം കണ്ടെത്താൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഇത് വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, ‘മേക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ എന്നീ പദ്ധതികൾക്ക് കരുത്തേകാനും സഹായിക്കുമെന്നും കേന്ദ്രം അവകാശപ്പെടുന്നു.
കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയമാണ് ഈ കേന്ദ്ര പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യയുടെയും നിക്ഷേപത്തിന്റെയും സഹായത്തോടെ ഇന്ത്യയെ ഊർജ്ജസ്വയംപര്യാപ്തതയിലേക്ക് നയിക്കുന്ന ഒരു നാഴികക്കല്ലായി സമുദ്ര മന്ഥൻ മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു






Leave a comment