ലോകമെമ്പാടുമുള്ള സിനിമാ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ക്രിസ്റ്റഫർ നോളൻ ചിത്രം ‘ദി ഒഡീസി’ വെള്ളിയാഴ്ച ഇന്ത്യയിൽ തിയേറ്ററുകളിലെത്തുകയാണ്. മാറ്റ് ഡാമൻ, ടോം ഹോളണ്ട്, ആനി ഹാത്‌വേ തുടങ്ങി ഒട്ടേറെ പ്രമുഖ ഹോളിവുഡ് താരങ്ങൾ അണിനിരക്കുന്ന ‘ദി ഒഡീസി’ പൂർണമായും ഐമാക്‌സ് ക്യാമറയിൽ ചിത്രീകരിക്കപ്പെട്ട ആദ്യചിത്രമാണ്. നോളനും ഭാര്യ എമ്മ തോമസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഹോയ്ത വാൻ ഹോയ്തമ ഛായാഗ്രാഹണവും ജെന്നിഫർ ലെയിം ചിത്രസംയോജനവും നിർവഹിക്കുന്നു. ലുഡ്‌വിഗ് ഗൊരാൻസൺ ആണ് സംഗീതം നിർവഹിക്കുന്നത്.
സാങ്കേതികമായി ഏറെ പ്രത്യേകതകളുള്ള ചിത്രത്തിന്റെ പ്രമേയത്തിനും വലിയ സവിശേഷതയുണ്ട്. നോളൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. 3,000 കൊല്ലം പഴക്കം കണക്കാക്കപ്പെടുന്ന ഗ്രീക്ക് ഇതിഹാസം, ഹോമറിന്റെ ഒഡീസി അടിസ്ഥാനപ്പെടുത്തിയാണ് നോളൻ ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ട്രോജൻ യുദ്ധത്തിന് ശേഷം സ്വരാജ്യമായ ഇത്താക്കയിലേക്ക് ഗ്രീക്ക് വീരനായ ഒഡീസിയസ് നടത്തുന്ന യാത്രയാണ് ഇതിഹാസത്തിന്റെ പ്രമേയം. സാഹിത്യത്തെയും സിനിമയെയും ഇത്രയധികം സ്വാധീനിച്ച മറ്റൊരു കഥയുണ്ടാകില്ല.
ബിസി എട്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടതാണെന്ന് കരുതപ്പെടുന്ന ഒഡീസി, പുരാതന ഗ്രീക്ക് സാഹിത്യത്തിലെ ഏറ്റവും മികച്ച കൃതികളിൽ ഒന്നാണ്. ട്രോജൻ യുദ്ധകാലത്തെ അക്കിലിസിന്റെ കോപത്തെക്കുറിച്ചാണ് ഇലിയഡ് പ്രതിപാദിക്കുന്നതെങ്കിൽ, യുദ്ധവിജയത്തിന് ശേഷമുള്ള കഥയാണ് ഒഡീസി പറയുന്നത്. വിജയം കഥയുടെ പകുതി മാത്രമാണെന്നും സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തുക എന്നത് പലപ്പോഴും അതിനേക്കാൾ കഠിനമാണെന്നും ഹോമർ ഇതിലൂടെ വ്യക്തമാക്കുന്നു.
പത്തുവർഷം നീണ്ടുനിന്ന യുദ്ധത്തിനൊടുവിൽ ഗ്രീസിലേക്ക് മടങ്ങിയ സൈന്യത്തിന് വലിയ പ്രതിസന്ധികൾ നേരിടേണ്ടി വരുന്നു. കൊടുങ്കാറ്റിലും ചുഴലിയിലുംപെട്ട് ഗ്രീക്ക് സൈന്യം പലതായി പിരിയുന്നു. മരണത്തിന് കീഴടങ്ങിയില്ലെങ്കിലും ഒഡീസിയസിന് സഹിക്കേണ്ടിവന്ന ദുരിതങ്ങൾ കണക്കറ്റതായിരുന്നു. അതേസമയം, രാജാവ് മരിച്ചെന്ന് കരുതിയ അഹങ്കാരികളായ കമിതാക്കൾ ഒഡീസിയസിന്റെ ഭാര്യയെ വളയുന്നു. അവർ കൊട്ടാരത്തിലെ സമ്പത്ത് മുടിച്ചു. മറ്റൊരാളെ വിവാഹംചെയ്യാൻ ഒഡീസിയസിന്റെ ഭാര്യ പെനിലോപ്പിനെ സമ്മർദം ചെലുത്തുകയും ചെയ്യുന്നു. അച്ഛനില്ലാതെ വളർന്ന മകൻ ടെലിമാക്കസ് തന്റെ കുടുംബത്തെ രക്ഷിക്കാൻ പാടുപെടുകയാണ്.
അങ്ങനെ സാഹിത്യചരിത്രത്തിലെ ഏറ്റവും ദുഷ്‌കരമായ യാത്രയായി ഒഡീസിയസിന്റെ മടക്കം മാറുന്നു. ഒഡീസിയസ് ഒന്നിനുപുറകെ ഒന്നായി നേരിടേണ്ടിവരുന്ന പ്രതിസന്ധികളാണ് ‘ഒഡീസി’ പറയുന്നത്.
മറ്റു പല ഇതഹാസ നായകന്മാരെയും പോലെ കായികബലം കൊണ്ടല്ല ഒഡീസിയസ് ഓർമിക്കപ്പെടുന്നത്. ബുദ്ധിശക്തി കൊണ്ടാണ് അയാൾ പ്രതിസന്ധികളെ തരണം ചെയ്യുന്നത്. ഇതേ സമയത്ത് ഇത്താക്കയിൽ പെനിലോപ്പിന്റെ കാത്തിരിപ്പ് തുടരുകയായിരുന്നു. 20 വർഷങ്ങൾക്കുശേഷം നാട്ടിലെത്തിയ ഒഡീസിയസിനെ ഇരുവർക്കുമാത്രം അറിയാവുന്ന രഹസ്യത്തിലൂടെ പെനിലോപ് തിരിച്ചറിയുന്നതോടെയാണ് കഥ ശുഭപര്യവസായിയാവുന്നത്. ഇതിനിടയിലും ഒരുപാട് നാടകീയതകളുണ്ടാവുന്നു.
ഒഡീസി എക്കാലത്തും സാഹിത്യകാരന്മാരെയും കലാകാരന്മാരെയും മോഹിപ്പിച്ചിട്ടുണ്ട്. വിർജിലിന്റെ എനീഡ്, ഡാന്റെയുടെ ഇൻഫെർണോ മുതൽ ജെയിംസ് ജോയ്‌സിന്റെ യുലിസസ് വരെ എണ്ണമറ്റ നോവലുകളിലും ടെലിവിഷൻ പരമ്പരകളിലും ഒഡീസിയുടെ സ്വാധീനം കാണാം. ആ നിരയിൽ ഒടുവിലത്തേതാണ് നോളന്റെ ‘ദി ഒഡീസി’. മൂന്ന് സഹസ്രാബ്ദങ്ങൾക്കിപ്പുറത്ത് പുതുരൂപത്തിലെത്തുന്ന ഒഡീസിയെ ഏതെങ്കിലും വിധത്തിൽ പ്രേക്ഷകനുമായി ബന്ധപ്പിക്കാൻ സാധിച്ചാൽ അത് നോളന്റെ വിജയമായി മാറും.






Leave a comment