ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന പുൽമൈതാനങ്ങൾക്ക് ടീമുകൾ തങ്ങളുടെ കളിയഴകുകാെണ്ട് തീപിടിപ്പിക്കുമ്പോൾ പക്ഷേ യഥാർഥ കളി നടക്കുന്നത് മൈതാനത്തിന് പുറത്താണ്. ഈ കളിയിലെ താരങ്ങൾ ഫിഫയും, സംപ്രേക്ഷകരും, സ്പോൺസർമാരുമാെക്കെയാണ്. ഇവർ പരസ്പരം തട്ടി കളിക്കുന്നത് പന്തല്ല മറിച്ച് പണമാണെന്നു മാത്രം. ലോകമെമ്പാടുമുള്ള കാൽപന്തുകളി ആരാധകരുടെ ആവേശവും വികാരങ്ങളും ആണ് ഈ കളിയിലെ നിക്ഷേപം. 8.9 ബില്യൻ ഡോളറാണ് (84,727 കോടി രൂപ) ഫിഫ 2026 ലോകകപ്പിലൂടെ ലക്ഷ്യമിടുന്ന മാെത്ത വരുമാനം എന്നറിയുമ്പോൾ ഈ കളിയുടെ ‘റേഞ്ച്’ മനസ്സിലാക്കാം. ഫുട്ബോൾ ലോകകപ്പിനാെപ്പം ഒഴുകുന്ന പണത്തിന്റെ കളികൾ മനസ്സിലാക്കാം.
രാജ്യാന്തര കായികരംഗത്തെ ‘ഉലകനായകനാണ്’ ഫിഫ എന്നതിൽ തർക്കമില്ല. വരുമാനം കാെണ്ടും കൃത്യമായ ആസൂത്രണം കാെണ്ടുമാണ് ഫിഫ ഈ പട്ടം നേടിയെടുത്തതും. ഒരു കായിക സംഘടനയാണെങ്കിലും ലോകകപ്പ് സമയത്ത് ഇതിന്റെ സാമ്പത്തിക ഘടന ആഗോള മാധ്യമ കമ്പനിയെപ്പോലെയാണ് പ്രവർത്തിക്കുന്നത്. ഫിഫയുടെ വരുമാനത്തിന്റെ ഭൂരിഭാഗവും ലോകമെമ്പാടുമുള്ള സംപ്രേക്ഷകർക്കും ബ്രാൻഡുകൾക്കും ലോകകപ്പ് ഒരു ഉൽപന്നമായി വിൽക്കുന്നതിലൂടെയാണ്. കൂടുതൽ പ്രേക്ഷകർ, കൂടുതൽ സ്ക്രീനുകൾ, കൂടുതൽ ബ്രാൻഡുകൾ, കുത്തകാവകാശം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഫിഫയുടെ ബിസിനസ് മോഡൽ പ്രവർത്തിക്കുന്നത്.
2022ലെ ലോകകപ്പിലൂടെ ഫിഫ നേടിയെടുത്ത ലാഭം 3.8 ബില്യൻ ഡോളറാണ് (35,933 കോടി രൂപ). 2023–2026 കാലയളവിൽ ഫിഫ പ്രതീക്ഷിക്കുന്ന ആകെ വരുമാനം 11 ബില്യൻ യുഎസ് ഡോളറാണ് (1.04 ലക്ഷം കോടി). ഈ പണം പ്രധാനമായും നാല് മേഖലകളിൽ നിന്നാണ് വരുന്നത്- ടെലിവിഷൻ സംപ്രേക്ഷണാവകാശം, ടിക്കറ്റ് വിൽപന, മാർക്കറ്റിങ് അവകാശങ്ങൾ, ലൈസൻസിങ്ങും മറ്റ് വാണിജ്യ ഇടപാടുകളിലൂടെയും. 2026 ലോകകപ്പിന്റെ കാര്യമെടുത്താൽ ടെലിവിഷൻ സംപ്രേക്ഷണാവകാശത്തിലൂടെ മാത്രം 4.6 ബില്യൻ ഡോളറും (43,498 കോടി), സ്പോൺസർഷിപ്പിലൂടെ 1.8 ബില്യൻ ഡോളറും (17,021 കോടി), ടിക്കറ്റ് വിൽപനയിലൂടെ 3 ബില്യൻ ഡോളറുമാണ് (28,368 കോടി) ഫിഫ വരുമാനമായി ലക്ഷ്യമിടുന്നത്.
കമ്പനികൾ മത്സരത്തിനിടയിൽ വെറുതെ പരസ്യം നൽകുക മാത്രമല്ല മറിച്ച് ആഗോള കുത്തകാവകാശം വിലയ്ക്ക് വാങ്ങുകയാണ് ചെയ്യുന്നത്. ഇതിനർത്ഥം ഒരു പ്രത്യേക മേഖലയിൽ നിന്ന് ഒരു ബ്രാൻഡിന് മാത്രമേ ഔദ്യോഗിക സ്പോൺസർ ആകാൻ സാധിക്കു. ഉദാഹരണത്തിന് സോഫ്റ്റ് ഡ്രിങ്ക് മേഖലയിൽ നിന്ന് കാെക്ക കോള മാത്രമാണ് ഔദ്യോഗിക സ്പോൺസർ. ഫിഫ കാലങ്ങളായി പിന്തുടരുന്ന ‘ക്ലീൻ വെന്യു’ നയം പ്രകാരം ഔദ്യോഗിക സ്പോൺസർമാരുടെ പേരുകൾ മാത്രമേ സ്റ്റേഡിയങ്ങളിൽ അനുവദിക്കുകയുള്ളു. ഇതിനെ തുടർന്നാണ് അമേരിക്കയിലെ സാന്റാ ക്ലാരയിലെ ലിവൈസ് സ്റ്റേഡിയത്തിന്റെ പേര് സാൻ ഫ്രാൻസിസ്ക്കോ ബേ ഏരിയ എന്ന പേര് മാറ്റുകയും ലിവൈസിന്റെ പേര് തുണികാെണ്ട് മൂടുകയും ചെയ്തത്. ലിവൈസ് ഫിഫയുടെ ഔദ്യോഗിക സ്പോൺസർമാരുടെ പട്ടികയിലില്ല എന്നതായിരുന്നു കാരണം.
കഴിഞ്ഞകുറച്ച് വർഷങ്ങളായി ഒരാെറ്റ ആതിഥേയ രാജ്യം എന്ന നയം ഫിഫ തിരുത്തിയതും സാമ്പത്തിക നേട്ടം മുന്നിൽ കണ്ട് തന്നെ. സംപ്രേക്ഷകർക്കും സ്പോൺസർമാർക്കും മുന്നിൽ മൂന്നു രാജ്യങ്ങളിലെ വിപണിയാണ് തുറന്ന് കിട്ടുന്നത്. കൂടാതെ ഒറ്റ രാജ്യം ആതിഥേയരാകുമ്പോഴുണ്ടാവുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിലൂടെ നഷ്ടം സംഭവിച്ചാൽ ഫിഫയുടെ പോക്കറ്റിൽ നിന്ന് പണമിറങ്ങാതിരിക്കുകയും ചെയ്യും.
ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് തങ്ങളുടെ രാജ്യത്തിന്റെ ആഗോള പ്രതിഛായ മാറ്റാനുള്ള ഒരു മികച്ച അവസരമായാണ് രാജ്യങ്ങൾ കാണുന്നത്. 2018ൽ റഷ്യയും, 2022ൽ ഖത്തറും ശ്രമിച്ചത് അതിനാണ്. രാജ്യങ്ങൾക്ക് സാധാരണയായി ലഭിക്കുന്ന നേട്ടങ്ങൾ ഹ്രസ്വകാലത്തേക്ക് സജീവമാകുന്ന വിനോദസഞ്ചാര മേഘല, ആഗോള മാധ്യമ ശ്രദ്ധ, നിർമാണ ഘട്ടത്തിലെ തൊഴിലവസരങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം എന്നിവയാണ്.
എന്നാൽ ആതിഥേയ രാജ്യങ്ങൾ വഹിക്കുന്ന ചെലവും ഭീമമാണ്. ടൂർണമെന്റിനായി നിർമിക്കുന്ന വലിയ സ്റ്റേഡിയങ്ങൾ പിന്നീട് പൂർണ്ണമായി ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ, അവ വലിയൊരു സാമ്പത്തിക ബാധ്യതയായി മാറും. ഇതിനെയാണ് ‘സ്റ്റേഡിയം ഓവർബിൽഡിങ്’ എന്ന് വിളിക്കുന്നത്. ഇതാെഴിവാക്കാൻ നിലവിലെ സ്റ്റേഡിയങ്ങൾ വിപുലീകരിക്കുക മാത്രമാണ് അമേരിക്കയും കാനഡയും, മെക്സിക്കോയും ഇത്തവണ ചെയ്തത്. മത്സരങ്ങൾ പല വേദികളിലായതുമൂലം പുതിയ സ്റ്റേഡിയങ്ങൾ നിർമിക്കേണ്ടി വന്നില്ല എന്ന് പറയുന്നതാവും ശരി.
2026 എഡിഷൻ മുതൽ ലോകകപ്പിലെ ടീമുകളുടെ എണ്ണം 32-ൽ നിന്ന് 48 ആയി ഫിഫ ഉയർത്തിയത് ഫുട്ബോൾ കൂടുതൽ രാജ്യങ്ങളിലേക്ക് എത്തിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ്. 1998 ലാണ് 32 ടീം എന്ന ഫോർമാറ്റിലേക്ക് ഫിഫ മാറിയത്. അതിനുശേഷമാെരു മാറ്റം ഇപ്പോഴാണ്. പുറമേക്ക് കൂടുതൽ രാജ്യങ്ങൾക്ക് മത്സരിക്കാൻ അവസരം നൽകുന്ന ഒന്നായി തോന്നാമെങ്കിലും, ഈ തീരുമാനത്തിനും സാമ്പത്തിക മാനങ്ങൾ ഉണ്ട്.
48 ടീമുകളെ അനുവദിച്ച ശേഷം ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ പറഞ്ഞത് ‘‘കൂടുതൽ രാജ്യങ്ങളെന്നാൽ കൂടുതൽ പ്രതീക്ഷകൾ, കൂടുതൽ സ്വപ്നങ്ങൾ’’. പക്ഷേ പുറത്തുള്ളവർ കേട്ടത്, ‘കൂടുതൽ രാജ്യങ്ങളെന്നാൽ കൂടുതൽ മത്സരങ്ങൾ, കൂടുതൽ സംപ്രേക്ഷണ സമയം, കൂടുതൽ പരസ്യ സാധ്യതകൾ, കൂടുതൽ സ്പോൺസർഷിപ് അവസരങ്ങൾ’ എന്നാണ്.
ലോകകപ്പ് ഒരേസമയം വ്യത്യസ്ത യാഥാർഥ്യങ്ങളിൽ നിലനിൽക്കുന്നു: ആരാധകർക്കത് വികാരവും വ്യക്തിത്വവും ദേശീയ അഭിമാനവുമാണ്. ഫിഫയ്ക്ക് കോടിക്കണക്കിന് ഡോളറിന്റെ ബിസിനസ്സാണ്. ആതിഥേയ രാജ്യങ്ങൾക്കാവട്ടെ ഇത് അവസരങ്ങളുടെയും നിക്ഷേപങ്ങളുടെയും സാമ്പത്തിക നഷ്ടസാധ്യതകളുടെയും മിശ്രിതവും.






Leave a comment