മേപ്പാടി: വയനാട് മേപ്പാടിയിൽ തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ 5 മരണം. 7 പേർ മണ്ണിനടിയിൽ കുടുങ്ങിയതായി സംശയിക്കുന്നു. രക്ഷപ്പെട്ട ആറുപേർ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ട്. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്.
വയനാട് തുരങ്കപാത നിർമാണമേഖലയിലെ മീനാക്ഷിപാലത്തിനടുത്തുള്ള കുന്ന് വലിയ തോതിൽ ഇടിഞ്ഞ് റോഡിലേക്കും അടുത്തുള്ള പുഴയിലേക്കും പതിക്കുകയായിരുന്നു. വയനാട്ടിൽ ഇന്നലെ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയിരുന്നത്.
കുന്നിന്റെ മുകളിൽ നിന്നുള്ള ചെളിവെള്ളം ഗതിതിരിച്ച് വിടുന്നതിനായി മൂന്ന് ഹിറ്റാച്ചിയും പത്തോളം തൊഴിലാളികളും അവിടെ ഉണ്ടായിരുന്നതായി പ്രദേശവാസി പറയുന്നു.
അവിടെയുള്ള പ്രദേശങ്ങളെയാകെ ബന്ധിപ്പിക്കുന്ന പാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്.
കള്ളാടിയിലെ ദുരന്തമേഖലയിൽ രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുന്നു. മന്ത്രിമാരായ ടി. സിദ്ദിഖും എ.പി. അനിൽകുമാറും ദുരന്തസ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിന്റെ ഏകോപനം ഇവരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
ഹിറ്റാച്ചി, ജെ.സി.ബി. ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് മീനാക്ഷിപ്പാലത്തിന്റെ മുകൾഭാഗത്ത് മണ്ണിടിഞ്ഞ പ്രദേശത്തെ മണ്ണ് നീക്കിക്കൊണ്ടിരിക്കുകയാണ്. ആരെങ്കിലും ഇതിനകത്ത് അകപ്പെട്ടിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. സ്പോട്ട് ലൊക്കേഷൻ ക്യാമറകളും സ്ഥലത്തെത്തിച്ചിട്ടുണ്ട്. മണ്ണിനടിയിൽ ചലനങ്ങളുണ്ടെങ്കിൽ കൃത്യമായി കണ്ടെത്താൻ ഇത് സഹായിക്കും. രണ്ട് സ്നിഫർ ഡോഗുകളും സ്ഥലത്തെത്തിയിട്ടുണ്ട്.
രാത്രിയിലും തിരച്ചിൽ തുടരാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും പ്രദേശത്ത് സജ്ജീകരിച്ചിട്ടുണ്ട്. എൻ.ഡി.ആർ.എഫിന്റെ രണ്ട് സംഘമാണ് തിരച്ചിൽ നടത്തുന്നത്. എഴുപതോളം പേർ സംഘത്തിലുണ്ടെന്നാണ് വിവരം. ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.
മണ്ണിനടിയിൽനിന്ന് 5 പുരുഷന്മാരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. അതിഥിത്തൊഴിലാളികളാണ്.
മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഒൻപതുപേരിൽ രണ്ടുപേരെ ഡിസ്ചാർജ് ചെയ്തു. ചികിത്സയിലുള്ള ഏഴുപേരിൽ ഒരാൾ സൈറ്റ് എൻജിനീയറായ എറണാകുളം സ്വദേശിയാണ്. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല. ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ ഐ.സി.യുവിലാണ്. ഇതിൽ ഒരാളുടെ തലയ്ക്കും രണ്ടുകാലുകൾക്കും പൊട്ടലുണ്ട്. മറ്റൊരാളുടെയും രണ്ടുകാലുകൾക്ക് പൊട്ടലുണ്ട്. മേപ്പാടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കൺട്രോൾ റൂം തുറന്നതായി മന്ത്രി കെ. മുരളീധരൻ അറിയിച്ചു.






Leave a comment