വാഷിങ്ടൺ: യുഎസ് സ്‌ട്രൈക്കർ ഫോളാരിൻ ബലഗോണിന്റെ ചുവപ്പ് കാർഡിൽ ഫിഫയുമായി ഇടപെടൽ നടത്തിയതായി സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്. ബോസ്‌നിയയ്‌ക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് കിട്ടിയതിനെ തുടർന്ന് ബലഗോണിന് ലഭിച്ച ഒരു മത്സരത്തിലെ വിലക്ക് പുനഃപരിശോധിക്കാൻ താൻ ഫിഫയോട് ആവശ്യപ്പെട്ടതായി യുഎസ് പ്രസിഡന്റ് പറഞ്ഞു. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയുമായി സംസാരിച്ചതായി സ്ഥിരീകരിച്ച ട്രംപ്, എന്നാൽ ഒരു പുനഃപരിശോധന ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും, വിലക്ക് റദ്ദാക്കാൻ പറഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
നേരിട്ട് റെഡ് കാർഡ് ലഭിച്ചതോടെ ഫോളാരിൻ ബലഗോണിന് ബെൽജിയവുമായുള്ള പ്രീ ക്വാർട്ടറിൽ കളിക്കാൻ കഴിയുമായിരുന്നില്ല. ട്രംപ് ഇടപെടൽ നടത്തിയതിന് പിന്നാലെ ഒരു മത്സരത്തിലെ വിലക്ക് ഒരു വർഷത്തേക്ക് ഫിഫ നീട്ടാൻ തീരുമാനിച്ചിരുന്നു. ഇത് ഫുട്‌ബോൾ ലോകത്ത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഇടപെടൽ നടത്തിയതിന് സ്ഥിരീകരണവുമായി ട്രംപ് രംഗത്തെത്തിയത്. ഒരു മത്സരത്തിലെ വിലക്ക് ഫിഫ മാറ്റിയതോടെ ബലഗോണിന് ബെൽജിയത്തിനെതിരായ നിർണായക മത്സരത്തിൽ ഇറങ്ങാൻ വഴിയൊരുങ്ങുകയും ചെയ്തിട്ടുണ്ട്.
ലോകകപ്പിൽ മൂന്ന് ഗോളുകൾ നേടിയ ബലോഗണിന്, റൗണ്ട്-ഓഫ്-32 മത്സരത്തിൽ ബോസ്നിയൻ പ്രതിരോധ താരത്തിന്റെ കാൽ ചവിട്ടിയതിനാണ് ചുവപ്പ് കാർഡ് ലഭിച്ചത്. അതൊരു ഫൗളായിരുന്നുവെന്ന് താൻ കരുതുന്നില്ലെന്നും ട്രംപ് പറയുകയുണ്ടായി.
‘ഞാൻ ആവശ്യപ്പെട്ടത് ഒരു പുനഃപരിശോധന മാത്രമാണ്. ഇത് ചെയ്യണം എന്ന് ഞാൻ പറഞ്ഞിട്ടില്ല. അത് ഒരു ഫൗളായിരുന്നില്ല. പൂർണ വേഗതയിൽ ഓടുന്ന രണ്ട് പേർ ഇടിച്ചപ്പോൾ സംഭവിച്ചതാണത്’, ട്രംപ് പറഞ്ഞു.
ബലോഗൺ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. റഫറിയുടെ സത്യസന്ധതയെയും ട്രംപ് ചോദ്യം ചെയ്തു. റഫറിയുടെ ഇടപെടൽ സംശയകരമായിരുന്നുവെന്നും അദ്ദേഹത്തിന്റെ ഭൂതകാലം പരിശോധിക്കണമെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിലക്ക് നീക്കിയ ഫിഫയുടെ തീരുമാനം ശരിയായിരുന്നുവെന്നും ട്രംപ് പറഞ്ഞു.






Leave a comment