ഗാസ: കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലമായി ഗാസ മുനമ്പിനെ തങ്ങളുടെ ഉരുക്കുമുഷ്ടിയില്‍ നിര്‍ത്തി ഭരിച്ചിരുന്ന ഹമാസ് ഒടുവില്‍ ഭരണം ഒഴിഞ്ഞിരിക്കുന്നു. ഇസ്രായേലുമായി പലവട്ടം കെയ്റോയില്‍ വെച്ച് നടത്തിയ രഹസ്യ ചര്‍ച്ചകള്‍ക്കും വെടിനിര്‍ത്തല്‍ കരാറുകള്‍ക്കുമൊടുവിലാണ് ഹമാസിന്റെ നിര്‍ണായക പടിയിറക്കം. ഗാസയുടെ ഭരണം ഇനി ‘നാഷണല്‍ കമ്മിറ്റി ഫോര്‍ ദി അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഗാസ’ എന്ന പ്രത്യേക സമിതി നിയന്ത്രിക്കും. ഫലസ്തീന് ജനതയ്ക്ക് ദുരിതം മാത്രം സമ്മാനിച്ചാണ് ഹമാസ് പടിയിറങ്ങുന്നത്.
തിരിഞ്ഞുനോക്കുമ്പോള്‍, ചരിത്രത്തിലെ ഏറ്റവും വലിയ തന്ത്രപരമായ പരാജയമായി ഹമാസിന്റെ ഒക്ടോബര്‍ 7 ആക്രമണം മാറിയെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്. അന്ന് ഇസ്രായേല്‍ അതിര്‍ത്തി ഭേദിച്ച് ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണവും കൂട്ടക്കുരുതിയും ഇസ്രായേലിനെ ഞെട്ടിച്ചെങ്കിലും, അതിന് ഗാസ നല്‍കേണ്ടി വന്ന വില ഭീകരമായിരുന്നു.
നെതന്യാഹുവിനും ഇസ്രായേല്‍ സൈന്യത്തിനും ഗാസയെ പൂര്‍ണ്ണമായി തകര്‍ത്തെറിയാന്‍ കിട്ടിയ ലൈസന്‍സായിരുന്നു ആ ആക്രമണം. ‘ഹമാസിനെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കും’ എന്ന് പ്രഖ്യാപിച്ച് ഇസ്രായേല്‍ നടത്തിയ വംശഹത്യയില്‍ തകര്‍ന്നടിഞ്ഞത് ഗാസയുടെ സമ്പൂര്‍ണ്ണ അടിത്തറയാണ്. പതിനായിരക്കണക്കിന് സാധാരണക്കാരാണ് വധിക്കപ്പെട്ടത്. ഹമാസ് ഭീകരരെയും മുച്ചോടും മുടിച്ചു.
ഭക്ഷണവും വെള്ളവും മരുന്നും ഇല്ലാതെ ഗാസയിലെ ജനങ്ങള്‍ നരകയാതന അനുഭവിച്ചപ്പോള്‍, ലോകത്തിന് മുന്നില്‍ ഇസ്രായേല്‍ ഒരൊറ്റ ന്യായമേ പറഞ്ഞുള്ളൂ’എല്ലാം ഹമാസ് കാരണം!’ ഒടുവില്‍ ജനങ്ങളുടെ പട്ടിണിയും ദുരിതവും കണ്ട് ഭരണം ഒഴിയാന്‍ ഹമാസ് നിര്‍ബന്ധിതമാകുമ്പോള്‍, അന്ന് അവര്‍ തുടങ്ങിയ ചോരക്കളി സ്വന്തം ഭരണത്തിന്റെ അന്ത്യം കുറിച്ചുള്ള സ്വയം കുഴിതോണ്ടലായി മാറിയെന്നാണ് വ്യക്തമാകുന്നത്.
എന്താണ് ഈ നാഷണല്‍ കമ്മിറ്റി? ഇനി ഗാസയില്‍ എന്ത് സംഭവിക്കും?
ഹമാസ് പടിയിറങ്ങിയെങ്കിലും ഗാസയിലെ ഭരണം പൂര്‍ണ്ണമായും അട്ടിമറിക്കപ്പെട്ടിട്ടില്ല. നിലവിലെ ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാര്‍ ഓഫീസുകളില്‍ തുടരും. പുതുതായി ചുമതലയേല്‍ക്കുന്ന ‘നാഷണല്‍ കമ്മിറ്റി ഫോര്‍ ദി അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഗാസ’ എന്ന സമിതിയില്‍ രാഷ്ട്രീയമില്ലാത്ത സാങ്കേതിക വിദഗ്ദ്ധര്‍ക്കായിരിക്കും മുന്‍ഗണന. ഇസ്രായേലിന്റെ ആക്രമണത്തിന്റെ തീവ്രത കുറയ്ക്കാനും ഗാസയിലേക്ക് അന്താരാഷ്ട്ര സഹായങ്ങളും ഭക്ഷണവും മരുന്നും സുഗമമായി എത്തിക്കാനും ഈ പുതിയ ഭരണസംവിധാനത്തിലൂടെ സാധിക്കുമെന്നാണ് ഹമാസ് കണക്കുകൂട്ടുന്നത്.
ഇത്രയും കാലം ഗാസയിലെ ആശുപത്രികളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോംബിട്ട് തകര്‍ക്കുമ്പോള്‍ ഇസ്രായേല്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന ഒരേയൊരു ലേബല്‍ ‘ഹമാസ് ഒളിത്താവളങ്ങള്‍’ എന്നതായിരുന്നു. ഹമാസ് ഔദ്യോഗികമായി ഭരണം ഒഴിയുന്നതോടെ ഇസ്രായേലിന്റെ ഈ പ്രധാന ആയുധമാണ് ഇല്ലാതാകുന്നത്. എങ്കിലും ഇസ്രായേല്‍ കളി നിര്‍ത്തുമെന്ന് കരുതാനാകില്ല. ഹമാസിന് യാതൊരു സ്വാധീനവുമില്ലാത്ത വെസ്റ്റ് ബാങ്കിലും ഇസ്രായേല്‍ സൈന്യം കുടിയൊഴിപ്പിക്കലും വെടിവെപ്പും തുടരുന്നത് നാം കാണുന്നതാണ്. 16 കിലോമീറ്റര്‍ നീണ്ട ഹമാസിന്റെ തുരങ്ക ശൃംഖന ഇസ്രായേല്‍ തകര്‍ത്തിരുന്നു. ഭരണത്തില്‍ നിന്ന് ഹമാസ് മാറ്റിനിര്‍ത്തപ്പെടുന്നതോടെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ ഇസ്രായേലിന് പഴയതുപോലെ ആക്രമണം തുടരുക എളുപ്പമാകില്ലെന്നും നിരീക്ഷണങ്ങളുണ്ട്.
2023 ഒക്ടോബര്‍ ഏഴിന് ശേഷം ഇസ്രായേല്‍ നടത്തിയ വംശഹത്യയില്‍ ഗസ്സ വലിയ മാനുഷിക പ്രതിസന്ധിയാണ് നേരിടുന്നത്. ഗസ്സയിലേക്കുള്ള വെള്ളവും ഭക്ഷണവും മരുന്നുമെല്ലാം ഇസ്രായേല്‍ ഉപരോധത്തെ തുടര്‍ന്ന് നിലച്ചിരിക്കുകയാണ്. ഹമാസിനെയാണ് ഇതിനെല്ലാം പ്രധാന കാരണമായി ഇസ്രായേല്‍ ചൂണ്ടിക്കാണിക്കുന്നത്. ഗാസയിലെ മാനുഷിക പ്രതിസന്ധി പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഹമാസ് ഗസ്സയുടെ ഭരണം ഒഴിയുന്നത്.
2006ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം 2007 മുതല്‍ ഗസ്സയില്‍ ഭരണം നിയന്ത്രിച്ചിരുന്നത് ഹമാസായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒക്ടോബറില്‍ ഇസ്രായേലുമായി ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാറിന് ശേഷം, ഭരണപരമായ ചുമതലകളില്‍ നിന്ന് പിന്മാറാന്‍ തങ്ങള്‍ തയാറാണെന്ന് ഹമാസ് പലതവണ വ്യക്തമാക്കിയിരുന്നു. ഗവണ്‍മെന്റല്‍ എമര്‍ജന്‍സി കമ്മിറ്റിയുടെ തലവന്‍ മുഹമ്മദ് അല്‍-ഫറ ഔദ്യോഗികമായി രാജി സമര്‍പ്പിച്ചതായി ഹമാസ് നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ ഓഫിസ് മേധാവി ഇസ്മായില്‍ അല്‍-തവാബ്ത സ്ഥിരീകരിച്ചു.
ഇസ്രായേലിന്റെ അധിനിവേശത്തിന് നല്‍കുന്ന എല്ലാ ഒഴികഴിവുകളും ഇല്ലാതാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹമാസ് വക്താവ് ഹാസം ഖാസിം പറഞ്ഞു. ‘ഇതൊരു വംശഹത്യയുദ്ധമാണ്. നമ്മുടെ ജനങ്ങള്‍ക്കെതിരായ ഈ ആക്രമണങ്ങള്‍ക്ക് തടയിടാന്‍ ഗസ്സയുടെ ഭരണച്ചുമതലയില്‍ നിന്ന് ഞങ്ങള്‍ പിന്മാറുന്നു. പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ ഹമാസ് പൂര്‍ണ പിന്തുണ നല്‍കും,’ അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഭരണമാറ്റമുണ്ടായാലും ഗസ്സയിലെ സുരക്ഷാ സംവിധാനത്തില്‍ വിള്ളലുകള്‍ ഉണ്ടാകാതിരിക്കാന്‍ ഹമാസ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. സുരക്ഷാ ശൂന്യത ഒഴിവാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിലെ എല്ലാ ജീവനക്കാരും നിലവിലെ ജോലികളില്‍ തുടരുമെന്ന് ഇസ്മായില്‍ അല്‍-തവാബ്ത അല്‍-ജസീറയോട് പറഞ്ഞു






Leave a comment