ന്യൂഡൽഹി: രാജ്യത്തിന്റെ സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിനായി 52,000 കോടി രൂപയുടെ അത്യാധുനിക ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങുന്നതിന് പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (DAC) ആണ് ഈ നിർദ്ദേശങ്ങൾക്ക് പച്ചക്കൊടി കാട്ടിയത്. മിസൈലുകൾ, ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ, കാമികാസെ ഡ്രോണുകൾ എന്നിവയുൾപ്പെടെ വിവിധ സൈനിക ഉപകരണങ്ങൾ വാങ്ങുന്നതിനാണ് അംഗീകാരം നൽകിയിരിക്കുന്നത്.
കര, നാവിക, വ്യോമ സേനകൾക്കായി വാങ്ങുന്ന ഉപകരണങ്ങൾ താഴെ പറയുന്നവയാണ്:
കരസേന
- ശത്രു ഡ്രോണുകളെ പ്രതിരോധിക്കുന്നതിനായി ‘ആകാശ് തരംഗ്’ (Akash Tarang) എന്ന ഇലക്ട്രോണിക് വാർഫെയർ സിസ്റ്റം വാങ്ങും.
- തദ്ദേശീയമായി നിർമ്മിച്ച മാൻ-പോർട്ടബിൾ ആന്റി-ടാങ്ക് ഗൈഡഡ് മിസൈലുകളും ആകാശത്തുനിന്നുള്ള ഭീഷണികളെ നേരിടാൻ മീഡിയം റേഞ്ച് സർഫസ്-ടു-എയർ മിസൈലുകളും കരസേനയ്ക്ക് ലഭിക്കും.
- ശത്രു ലക്ഷ്യങ്ങളെ കൃത്യതയോടെ തകർക്കാൻ ശേഷിയുള്ള ജെറ്റ് പവർ കാമികേസ് ഡ്രോണുകൾ വാങ്ങുന്നതിനും അനുമതി ലഭിച്ചു. കുറഞ്ഞ ചെലവിൽ മികച്ച പ്രഹരശേഷി നൽകുന്നവയാണിത്.
- ടാങ്കുകളുടെ സുരക്ഷയ്ക്കായി ആക്റ്റീവ് പ്രൊട്ടക്ഷൻ സിസ്റ്റങ്ങളും, ചെറിയ ദൂരത്തിലുള്ള വ്യോമ പ്രതിരോധത്തിനായി V-SHORADS സംവിധാനങ്ങളും ലഭ്യമാക്കും.
നാവികസേന
- സമുദ്രാതിർത്തിയിൽ ശത്രു കപ്പലുകളുടെ നീക്കം നിയന്ത്രിക്കാൻ മൾട്ടി-ഇൻഫ്‌ലുവൻസ് ഗ്രൗണ്ട് മൈനുകൾ വാങ്ങും.
- സമുദ്ര നിരീക്ഷണം ശക്തമാക്കാൻ കപ്പലുകളിൽ നിന്ന് വിക്ഷേപിക്കാവുന്ന ഡ്രോൺ സംവിധാനങ്ങൾ.
- ഇലക്ട്രിക് പ്രൊപ്പൽഷൻ സിസ്റ്റത്തിന്റെ പരിശോധനകൾക്കായി ഒരു ലാൻഡ് ബേസ്ഡ് ടെസ്റ്റിംഗ് ഫെസിലിറ്റി (LBTF) സ്ഥാപിക്കും.
വ്യോമസേന
- ദീർഘനേരം ആകാശത്ത് തങ്ങിനിന്ന് നിരീക്ഷണം നടത്താൻ കഴിയുന്ന ഫിക്‌സഡ്-വിംഗ് ഹൈ-ആൾട്ടിറ്റിയൂഡ് സ്യൂഡോ സാറ്റലൈറ്റുകൾ വ്യോമസേനയുടെ ഭാഗമാകും. ഇവയ്ക്ക് നിരീക്ഷണത്തിന് പുറമെ വാർത്താവിനിമയ സേവനങ്ങളും നൽകാൻ സാധിക്കും
ആധുനികവൽക്കരണത്തിലൂടെ പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാനും ഇറക്കുമതി കുറയ്ക്കാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് പ്രതിരോധ വകുപ്പ് അറിയിച്ചു.






Leave a comment