വാഷിങ്ടൺ: ആഗോളതലത്തിൽ ചൈന ഉയർത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കാൻ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന് യു.എസ്. റിപ്പബ്ലിക്കൻ സെനറ്റർ സ്റ്റീവ് ഡെയ്ൻസ്. വാഷിങ്ടണിൽ നടന്ന യു.എസ്.-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ് ഫോറം ലീഡർഷിപ്പ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും ചൈനയും തമ്മിലുള്ള വിശ്വാസ്യതയിലെ വലിയ വ്യത്യാസം വ്യക്തമാക്കാൻ അദ്ദേഹം തന്റെ മൊബൈൽ ഫോണിനെയാണ് ഉദാഹരണമാക്കിയത്. ഇന്ത്യ സന്ദർശിക്കുമ്പോൾ താൻ കൂടെ കരുതുന്ന ഫോൺ, ബെയ്ജിങ്ങിലേക്കുള്ള യാത്രകളിൽ വാഷിങ്‌ടണിലെ ഓഫീസിൽ ഉപേക്ഷിക്കാറാണ് പതിവെന്ന് അദ്ദേഹം പറഞ്ഞു.
ചൈനയുടെ നവീകരണ ശൃംഖലയെ വെല്ലുവിളിക്കാൻ കരുത്തുള്ള ഏക രാജ്യം ഇന്ത്യയാണെന്നും മൊണ്ടാനയിൽ നിന്നുള്ള സെനറ്ററായ ഡെയ്ൻസ് വ്യക്തമാക്കി. അമേരിക്കയുമായുള്ള ഇന്ത്യയുടെ പങ്കാളിത്തം ജനാധിപത്യ രാജ്യങ്ങൾക്കും ആഗോള സമൂഹത്തിനും ഒരുപോലെ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.
ചൈന ഉയർത്തുന്ന ഭൗമരാഷ്ട്രീയ വെല്ലുവിളികളെ നേരിടാൻ ഇന്ത്യയുടെ പങ്കിനെക്കുറിച്ച് അമേരിക്ക കൂടുതൽ തന്ത്രപരമായ സമീപനം സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചൈനയുമായുള്ള ബന്ധം പൂർണ്ണമായും അവസാനിപ്പിക്കാൻ അമേരിക്കയ്ക്ക് കഴിയില്ലെങ്കിലും പ്രവർത്തനങ്ങളിൽ അപകടസാധ്യതകൾ കുറയ്ക്കുകയും വിശ്വസനീയമായ തന്ത്രപരമായ സഖ്യങ്ങൾ രൂപീകരിക്കണമെന്നും സ്റ്റീവ് ഡെയ്ൻസ് അഭിപ്രായപ്പെട്ടു.






Leave a comment