ശ്രീനഗർ: കശ്മീരി പണ്ഡിറ്റായ നഴ്‌സ് സരള ഭട്ടിനെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിൽ മൂന്നര പതിറ്റാണ്ട് ശേഷം കുറ്റപത്രം സമർപ്പിച്ചു. 1990-ന്റെ തുടക്കത്തിൽ കശ്മീർ താഴ്വരയെ നടുക്കിയ സംഭവത്തിന് ഏകദേശം 35 വർഷത്തിന് ശേഷമാണ് ജമ്മു-കശ്മീർ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി (എസ്.ഐ.എ.) 737 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. ജമ്മു-കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെ.കെ.എൽ.എഫ്.) തലവൻ മുഹമ്മദ് യാസിൻ മാലിക്കാണ് കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നു.
ശ്രീനഗറിലെ ടാഡ കോടതിയിലാണ് മൂന്നര പതിറ്റാണ്ട് പഴക്കമുള്ള കേസിന്റെ കുറ്റപത്രം സമർപ്പിച്ചത്. ഇതൊരു ഒറ്റപ്പെട്ട ഭീകരാക്രമണമല്ലെന്നും 1990-ൽ കാശ്മീരി പണ്ഡിറ്റ് സമൂഹത്തിനിടയിൽ ഭീതി പരത്തി അവരെ താഴ്വരയിൽ നിന്ന് കൂട്ടമായി പലായനം ചെയ്യിക്കാൻ ജെ.കെ.എൽ.എഫ്. നടത്തിയ ആസൂത്രിത അക്രമ പരമ്പരയുടെ ഭാഗമായിരുന്നു ഈ കൊലപാതകമെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
സൗറ എസ്.കെ.ഐ.എം.എസ്. ആശുപത്രിയിലെ നഴ്‌സായിരുന്ന സരള ഭട്ടിനെ 1990 ഏപ്രിൽ 18-ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് തട്ടിക്കൊണ്ടുപോയത്. ഇവരെ ക്രൂരമായി പീഡിപ്പിക്കുകയും പിന്നീട് വെടിവെച്ചു കൊല്ലുകയുമായിരുന്നു. തൊട്ടടുത്ത ദിവസം ശ്രീനഗറിലെ മല്ലാബാഗ്-ഒമർ കോളനി റോഡിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവം നടക്കുമ്പോൾ ജെ.കെ.എൽ.എഫ്. ചീഫ് കമാൻഡറായിരുന്ന മുഹമ്മദ് യാസിൻ മാലിക്കാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ നിർദേശം നൽകിയതെന്ന് കുറ്റപത്രം ആരോപിക്കുന്നു. മാലിക്കിന് പുറമെ, പാക് അധീന കശ്മീരിലേക്ക് കടന്നുവെന്ന് കരുതപ്പെടുന്ന ഖുർഷിദ് അഹമ്മദ് ചൽക്കൂവും ഗൂഢാലോചനയിൽ പങ്കാളിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റ് മൂന്ന് പേർ ഗൂഢാലോചനയിൽ ഉൾപ്പെട്ടിരുന്നെങ്കിലും ഇവർ ഇതിനകം മരിച്ചു.






Leave a comment