കലാച്ചി എന്ന നോവലുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ കോപ്പിയടി വിവാദം പുതിയ വഴിത്തിരിവിലേക്ക്. ആരോപണമുന്നയിച്ച ഹരിതാ സാവിത്രിക്കെതിരെ എഴുത്തുകാരി കെ.ആർ. മീര വക്കീൽ നോട്ടീസ് അയച്ചു. ഹരിത തനിക്കും കലാച്ചിക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ സമൂഹമധ്യത്തിൽ തന്നെ കുറിച്ച് അവമതിപ്പ് സൃഷ്ടിച്ചുവെന്ന് കാണിച്ചാണ് കെ.ആർ. മീര നോട്ടീസ് അയച്ചത്. മീര തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
കെ.ആർ. മീരയുടെ കലാച്ചി എന്ന നോവൽ ഹരിതാ സാവിത്രി എഴുതിയ സിൻ എന്ന നോവൽ കോപ്പിയടിച്ചതാണ് എന്നാണ് സാമൂഹികമാധ്യമങ്ങളിൽ ഉയർന്ന ആരോപണം. പിന്നാലെ വിഷയം വലിയ ചർച്ചയാകുകയും രണ്ട് എഴുത്തുകാരും തമ്മിൽ സോഷ്യൽ മീഡിയയിൽ വാക്‌പോരുണ്ടാകുകയും ചെയ്തിരുന്നു. 2025-ലാണ് കലാച്ചി പുസ്തകരൂപത്തിൽ പുറത്തിറങ്ങിയതെങ്കിലും 2020 നവംബർ 16 മുതൽ നോവൽ ഖണ്ഡ:ശ്ശ പ്രസിദ്ധീകരിച്ചിരുന്നു എന്നാണ് കോപ്പിയടി വിവാദത്തിൽ കെ.ആർ. മീരയുടെ വാദം.
2020-ൽ പ്രസിദ്ധീകരിച്ചത് ആറ് അധ്യായങ്ങൾ മാത്രമാണെന്നും അതിന് ശേഷമുള്ള ഭാഗങ്ങളിലാണ് സാമ്യമുള്ളതെന്നുമാണ് ഇതിന് മറുപടിയായി ഹരിതാ സാവിത്രി പറഞ്ഞത്. കൂടാതെ, എഴുതി പൂർത്തിയാക്കിയശേഷം 2020-ൽ അവതാരികയ്ക്കായി എൻ.എസ്. മാധവന് സിൻ ഇമെയിലായി അയച്ചുകൊടുത്തതിന്റെ സ്‌ക്രീൻഷോട്ടും ഹരിത പുറത്തുവിട്ടിരുന്നു.
ഹരിതാ സാവിത്രിയുടെ ആരോപണങ്ങൾ അപകീർത്തിപ്പെടുത്തണം എന്ന ദുരുദ്ദേശത്തോടെയാണെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്ന് കെ.ആർ. മീര പറയുന്നു. നോട്ടീസിൽ പറഞ്ഞ തിയ്യതിക്കകം താൻ ആവശ്യപ്പെട്ട നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ കോടതിയെ സമീപിക്കുക മാത്രമേ മാർഗമുള്ളൂ എന്ന് കെ.ആർ. മീര മുന്നറിയിപ്പ് നൽകി. ബാക്കി വിവരങ്ങൾ ഹരിതയുടെ മറുപടി ലഭിച്ചശേഷം അറിയിക്കാമെന്നും അവർ കൂട്ടിച്ചേർത്തു. അഡ്വ. എൻ.കെ. ഉണ്ണികൃഷ്ണൻ മുഖേനെയാണ് കെ.ആർ. മീര, ഹരിതാ സാവിത്രിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചത്.






Leave a comment