വാഷിങ്ടൺ: പ്രായം 41 പിന്നിട്ടു പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. 2026-ലേത് അദ്ദേഹത്തിന്റെ കരിയറിലെ അവസാന ലോകകപ്പ് ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഗ്രൂപ്പ് കെ-യിൽ 17-ന് കോംഗോയ്‌ക്കെതിരെയാണ് പോർച്ചുഗലിന്റെ ആദ്യമത്സരം. പക്ഷേ, പ്രായം വെറും നമ്പറാണെന്നും ശാരീരികക്ഷമത ഇപ്പോഴും ഒട്ടും കുറഞ്ഞിട്ടില്ലെന്നുമുള്ള ആത്മവിശ്വാസം സ്ഫുരിച്ച മറുപടിയാണ് ക്രിസ്റ്റ്യാനോയ്ക്ക് ഇപ്പോഴും പറയാനുള്ളത്.
ലോകകപ്പിൽ മാറ്റുരയ്ക്കാനുള്ള ഊർജം ഇനിയും അവശേഷിക്കുന്നുണ്ടോ എന്നു ചോദിച്ചയാളോട് ക്രിസ്റ്റ്യാനോ തിരിച്ചുചോദിച്ചത് നിങ്ങൾ കളിയൊന്നും കാണാറില്ലേ എന്നാണ്. ശാരീരികക്ഷമതയാണ് ഉദ്ദേശിച്ചതെങ്കിൽ ഇപ്പോഴും പൂർണ ആരോഗ്യവാനാണെന്നും താരം കൂട്ടിച്ചേർത്തു. 2026 ലോകകപ്പിനെ താരം എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന് ഈ മറുപടിയിൽത്തന്നെ വ്യക്തം.
പ്രായം തളർത്തുമ്പോഴും കളം വിടാനുള്ള മടി ഒട്ടുമിക്ക കായികതാരങ്ങൾക്കുമുണ്ടാകും. പക്ഷേ, ക്രിസ്റ്റ്യാനോയ്ക്ക് അങ്ങനെ കളം വിടാനായി എന്ന തോന്നൽ പോലുമില്ലെന്നാണ് ഈ മറുപടിയിൽനിന്ന് മനസ്സിലാക്കേണ്ടത്. ഏറ്റവും കൂടുതൽ കിരീട സാധ്യത കല്പിക്കപ്പെടുന്ന രാജ്യത്തിന്റെ നായകനായാണ് ക്രിസ്റ്റ്യാനോ ലോകകപ്പിനെത്തിയത്. സൗദി പ്രോ ലീഗിൽ അൽ നസറിനായി മികച്ച പ്രകടനം കാഴ്ചവെച്ചശേഷമാണ് ഈ വരവെന്നത് അദ്ദേഹത്തിലെ ആത്മവീര്യം കൂട്ടുന്നു.
രണ്ടു പതിറ്റാണ്ട് മുൻപ് ക്രിസ്റ്റ്യാനോ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചപ്പോൾ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഒരു ഡോക്ടർ ഇത്തവണയും ശാരീരികക്ഷമതാ പരിശോധനയിലുണ്ടായിരുന്നു. 2003-ൽ പോർച്ചുഗലിനായി അരങ്ങേറുമ്പോൾ ക്രിസ്റ്റ്യാനോയ്ക്കുണ്ടായിരുന്ന ചില ഫിറ്റ്‌നസ് കണക്കുകൾ ഇപ്പോഴും സമാനമാണെന്നാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത്. ആ വാക്കുകളും താരത്തിന് വലിയ ഊർജം നൽകും.
ടീമിന്റെ കഴിവിൽ പൂർണ വിശ്വാസമുണ്ട് അദ്ദേഹത്തിന്. വളരെ മികച്ചൊരു തലമുറയാണെന്നും പോർച്ചുഗീസുകാരിൽ ഒരുപാട് സന്തോഷം വളർത്താൻ ഈ ടീമിന് കഴിയുമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ ഉസ്‌ബെക്കിസ്താൻ, കൊളംബിയ എന്നീ ടീമുകളുമായാണ് പോർച്ചുഗലിന്റെ മറ്റു മത്സരങ്ങൾ.






Leave a comment