ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു വിദേശപരിശീലകന്റെ കീഴിൽ ബ്രസീലെത്തുന്നത്. കാർലോ ആൻസലോട്ടിയെന്ന ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച തന്ത്രജ്ഞൻ ആവനാഴിയിലെ അസ്ത്രങ്ങളെല്ലാം പുറത്തെടുത്താണ് ആദ്യ മത്സരത്തിനിറങ്ങിയത്. പക്ഷേ ലോകഫുട്‌ബോളിൽ അത്രയൊന്നും പകിട്ടില്ലാത്ത, സമീപകാലത്തുമാത്രം ശ്രദ്ധാകേന്ദ്രമായി മാറിയ മൊറോക്കൻ സംഘം ബ്രസീലിനെ വിറപ്പിക്കുന്നതാണ് കണ്ടത്. ബ്രസീൽ സമനിലയോടെ രക്ഷപ്പെട്ടെന്നുമാത്രം. ആ മൊറോക്കൻ സംഘത്തിന്റെ നെടുംതൂൺ ഒരു പതിനെട്ടുകാരനായിരുന്നു. അയ്യൂബ് ബുആദി.
ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിലാണ് കാനറികളുടെ പേരുകേട്ട നിരയെ അയ്യൂബ് വെള്ളംകുടിപ്പിച്ചത്. മധ്യനിരയിൽ പതിനെട്ടുകാരൻ കളംനിറഞ്ഞുകളിച്ചതോടെ ബ്രസീലുകാർ പന്തിനായി അലഞ്ഞു. മധ്യനിരയിലെ ബ്രസീലിയൻ നീക്കങ്ങളെ വിദഗ്ധമായി പ്രതിരോധിക്കാനും താരത്തിന് കഴിഞ്ഞു. പാസ്സിങ്ങിലെ കൃത്യതയും ഇന്റർസെപ്ഷനുകളും പന്ത് വീണ്ടെടുക്കുന്നതിലും അപാരമായ മികവ് പുലർത്തുന്നതാണ് കണ്ടത്. മൊറോക്കേ കോച്ച് മുഹമ്മദ് വഹ്ബി പതിനെട്ടുകാരനെ ഗ്രൗണ്ടിലിറക്കിയത് വെറുതയല്ലെന്ന് വ്യക്തം. അത് പക്ഷേ ബ്രസീലിനെ അക്ഷരാർഥത്തിൽ പ്രതിരോധത്തിലാക്കുമെന്ന് ആരും കരുതിയിരുന്നുമില്ല.
പതിനെട്ടുകാരനെ കളത്തിലിറക്കുന്നതിൽ യാതൊരു വെല്ലുവിളിയുമുണ്ടായിരുന്നില്ലെന്നും താരങ്ങളുടെ പ്രായമല്ല പ്രകടനമാണ് പരിഗണിക്കുന്നതെന്നുമാണ് കോച്ച് മത്സരശേഷം പറഞ്ഞത്. അയ്യൂബിന്റെ മികവ് പരിശീലകൻ നേരത്തേ തന്നെ തിരിച്ചറിഞ്ഞാണ് ബ്രസീലിനെതിരേ മധ്യനിരയിൽ കളിക്കാനിറക്കുന്നത്. കൗമാരതാരങ്ങളെ കളിപ്പിക്കുന്നതിൽ ഭയമില്ലെന്നും അദ്ദേഹം പറയുന്നു. അതായത് ബ്രസീലിനെതിരേ അയ്യൂബ് മിന്നിക്കുമെന്ന് കോച്ച് ഉറച്ചുവിശ്വസിച്ചിരുന്നുവെന്ന് വ്യക്തം. കാസമിറോയും പിന്നാലെ വന്ന ഫാബിന്യോയും അടക്കം ഡിഫൻസീവ് മിഡ്ഫീൽഡർമാർ അയ്യൂബിന് മുന്നിൽ നിഷ്പ്രഭമായിരുന്നു.
ഫ്രാൻസിൽ ജനിച്ചുവളർന്ന അയ്യൂബ് ഫ്രഞ്ച് ലീഗിൽ ലില്ലെയുടെ താരമാണ്. 2023-24 സീസണിലാണ് അരങ്ങേറ്റം കുറിക്കുന്നത്. കഴിഞ്ഞ മാസമാണ് മൊറോക്കൻ കുപ്പായമണിയാനുള്ള തീരുമാനമെടുക്കുന്നത്. മഡഗാസ്‌കറിനെകിരായ സൗഹൃദമത്സരത്തിലാണ് ദേശീയ ടീമിലെ അരങ്ങേറ്റം. ക്ലബ്ബ് ഫുട്‌ബോളിൽ ലീഗ് വണ്ണിലും ചാമ്പ്യൻസ് ലീഗിലുമടക്കം മിന്നും പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുമുണ്ട്.
മാത്രമല്ല, യൂറോപ്പിലെ വൻകിട ക്ലബ്ബുകൾ ഈ കൗമാരക്കാരനെ നോട്ടമിട്ടും കഴിഞ്ഞു. മാഞ്ചെസ്റ്റർ യുണൈറ്റഡ്, റയൽ മഡ്രിഡ്, പിഎസ്ജി, ആഴ്‌സനൽ, ലിവർപൂൾ തുടങ്ങിയ ക്ലബ്ബുകളെല്ലാം പൊന്നുംവിലകൊടുത്ത് സ്വന്തമാക്കാനൊരുങ്ങുകയാണ്. അതായത് അയ്യൂബ് ഭാവിയിലെ താരമാകുമെന്ന പ്രതീക്ഷയിലാണ് ഫുട്‌ബോൾ ലോകം. അതിന്റെ സൂചന മാത്രമാണ് ഞായറാഴ്ച കണ്ടത്.






Leave a comment