23-ാമത് ഫിഫ ലോകകപ്പിന് തിരശ്ശീല ഉയരാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. തങ്ങളുടെ പ്രിയപ്പെട്ട ടീമിനെയും കളിക്കാരെയും പിന്തുണയ്ക്കുന്ന തിരക്കിലാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകർ. അർജന്റീന ഇതിഹാസം ലയണൽ മെസ്സിക്കും പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഇത് തങ്ങളുടെ അവസാന ലോകകപ്പാണ്. ഇത്തവണത്തെ ലോകകപ്പിൽ മെസ്സിയും റൊണാൾഡോയും നേർക്കുനേർ വരാനുള്ള സാധ്യതയുണ്ടോ?
ഫുട്‌ബോൾ മൈതാനത്ത് മെസ്സിയും റൊണാൾഡോയും നേർക്കുനേർ വന്നിട്ട് ഏകദേശം ആറു വർഷമായി. 2020-ൽ ക്യാമ്പ് നൗവിൽ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിലാണ് ആരാധകർക്ക് ഇരുവരെയും ഒന്നിച്ച് മൈതാനത്ത് കാണാൻ സാധിച്ചത്. റൊണാൾഡോ രണ്ട് ഗോളുകൾ നേടിയ മത്സരം അന്ന് യുവന്റസ് 3-0നാണ് ജയിച്ചത്.
അതിനു ശേഷം പിന്നീട് രണ്ട് കളിക്കാരുടെയും കരിയർ പാതകൾ കൂടിച്ചേർന്നിട്ടില്ല. എന്നാൽ ഇത്തവണത്തെ ലോകകപ്പിൽ മെസ്സി-റൊണാൾഡോ പോര് കാണാൻ ആരാധകർക്ക് ഒരുപക്ഷേ അവസരമൊരുങ്ങിയേക്കും. അർജന്റീനയും പോർച്ചുഗലും തങ്ങളുടെ ഗ്രൂപ്പുകളിൽ നേടുന്ന സ്ഥാനങ്ങൾക്കനുസരിച്ച് ഇരു ടീമുകളും പ്രീ ക്വാർട്ടറിലോ ക്വാർട്ടറിലോ ഫൈനലിലോ നേർക്കുനേർ വരാൻ സാധ്യതയുണ്ട്. ആ സാഹചര്യങ്ങൾ ഇപ്രകാരമാണ്:
ലോകകപ്പിൽ അർജന്റീന ഗ്രൂപ്പ് ജെയിലാണ്. അൾജീരിയ, ഓസ്ട്രിയ, ജോർദാൻ എന്നിവരാണ് ഈ ഗ്രൂപ്പിലെ അർജന്റീനയുടെ എതിരാളികൾ. പോർച്ചുഗൽ ഗ്രൂപ്പ് കെയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. കോംഗോ, ഉസ്ബക്കിസ്ഥാൻ, കൊളംബിയ എന്നിവരാണ് അവരുടെ എതിരാളികൾ.
അർജന്റീനയും പോർച്ചുഗലും അവരവരുടെ ഗ്രൂപ്പുകളിലെ ഗ്രൂപ്പ് ജേതാക്കളായാൽ അവർ ടൂർണമെന്റിന്റെ ഒരേവശത്തായിരിക്കും. ഇരുവരും റൗണ്ട് ഓഫ് 32, പ്രീക്വാർട്ടർ മത്സരങ്ങളിൽ വിജയിച്ചാൽ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ അർജന്റീന-പോർച്ചുഗൽ മത്സരത്തിന് കളമൊരുങ്ങും.
ഇനി അർജന്റീനയും പോർച്ചുഗലും അവരവരുടെ ഗ്രൂപ്പുകളിലെ റണ്ണറപ്പുകളായാൽ ഇരുവരും ക്വാർട്ടറിൽ നേർക്കുനേർ വരാൻ സാധ്യതയില്ല. എന്നാൽ, പ്രീ ക്വാർട്ടറിൽ ഇരുവരും നേർക്കുനേർ വരും. ഗ്രൂപ്പിലെ ഇരുവരുടെയും എതിരാളികളെ കണക്കിലെടുക്കുമ്പോൾ ഇത്തരമൊരു സാഹചര്യം വരാൻ സാധ്യതയില്ല.
ഇനി ഇരു ടീമുകളിൽ ഒന്ന് തങ്ങളുടെ ഗ്രൂപ്പിലെ ജേതാക്കളാകുകയും മറ്റേ ടീം റണ്ണറപ്പുകളാകുകയും ചെയ്താൽ പിന്നീട് ഫൈനലിൽ മാത്രമേ ഇരുവരും തമ്മിലുള്ള മത്സരത്തിന് സാധ്യതയുള്ളൂ.






Leave a comment