കണ്ണൂർ: കോടിക്കണക്കിന് വരുന്ന ഇന്ത്യൻ കായികപ്രേമികൾക്ക് ലോകകപ്പ് ഫുട്‌ബോൾ എന്നത് ഇന്നും വിദൂരവും സുന്ദരവുമായ സ്വപ്നമാണ്. ഫുട്‌ബോളിന്റെ ചരിത്രത്തിലിന്നുവരെ ഇന്ത്യക്ക് ലോകകപ്പ് കളിക്കാനായിട്ടില്ല. ആ സ്വപ്നത്തിലേക്ക് ഒരു ഇന്ത്യക്കാരൻ പന്തുരുട്ടി കയറുകയാണ്. ഖത്തറിന്റെ ദേശീയ കുപ്പായത്തിൽ ലോകകപ്പിന്റെ പുൽമൈതാനങ്ങളിലേക്ക് ബൂട്ടുകെട്ടിയിറങ്ങാൻ ഒരുങ്ങുന്ന ആ യുവാവ് ഒരു മലയാളിയാണെന്നറിയുമ്പോൾ അഭിമാനമേറെ.
കണ്ണൂരിന്റെ കാൽപ്പന്ത് പെരുമ നെഞ്ചിലേറ്റുന്ന വളപട്ടണം സ്വദേശി തഹ്സിൻ മുഹമ്മദ് ജംഷീദിനാണ് ആ നിയോഗം. യു.എസിലും മെക്‌സിക്കോയിലും കാനഡയിലുമായി ഈമാസം നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിൽ മൈതാനത്ത് പന്തുതട്ടാൻ ഈ മലയാളിയുമുണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഖത്തറിന്റെ 26 അംഗ അന്തിമ ടീം പ്രഖ്യാപിച്ചപ്പോഴാണ് തഹ്‌സിനും ഇടംപിടിച്ചത്.
കണ്ണൂർ വളപട്ടണം സ്വദേശി ജംഷിദിന്റെയും ഷൈമയുടേയും മകനായ തഹ്‌സിൻ മുഹമ്മദ് കഴിഞ്ഞവർഷം നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മത്സരങ്ങൾക്കുള്ള ഖത്തർ ടീമിലുണ്ടായിരുന്നു. ഖത്തറിന്റെ ദേശീയ അണ്ടർ-16 ടീമിൽ സ്ഥാനംപിടിച്ചാണ് ശ്രദ്ധേയനാകുന്നത്. പിന്നീട് അണ്ടർ-17, അണ്ടർ-19 ടീമുകളിലും കളിച്ച താരം 2024 ജൂണിൽ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അഫ്ഗാനിസ്താനെതിരായ മത്സരത്തിലൂടെയാണ് ദേശീയ ടീമിൽ അരങ്ങേറിയത്. ഖത്തർ സ്റ്റാർസ് ലീഗിൽ അൽ ദുഹൈലിനുവേണ്ടി കളിക്കുന്ന തഹ്‌സിൻ, ഖത്തർ ടോപ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജൻകൂടിയാണ്.
സൂപ്പർ താരം അക്രം അഫീഫാണ് ഖത്തർ മുന്നേറ്റ നിരയെ നയിക്കുക. 126 മത്സരങ്ങളിൽനിന്ന് 60 ഗോളുകൾ നേടി ഖത്തറിന്റെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനായ അൽമോയസ് അലിയും സംഘത്തിലുണ്ട്. പരിചയസമ്പന്നരായ ഹസൻ അൽ ഹൈദോസ്, ബൗലെം ഖൂഖി എന്നിവരും ടീമിന്റെ കരുത്താണ്.






Leave a comment