വെമ്പായം: തിരുവനന്തപുരം വെമ്പായത്തെ ‘ഹാപ്പിലാൻഡ്’ അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് പൊട്ടിവീണ് വിനോദസഞ്ചാരികൾക്ക് പരിക്കേറ്റ സംഭവത്തിൽ പാർക്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി നാട്ടുകാർ.
അവധിക്കാലമായതിനാൽ നിരവധി സന്ദർശകർ എത്തിയ സമയത്താണ് ഏകദേശം 20 അടിയോളം ഉയരമുള്ള റൈഡ് പൊട്ടിവീണത്. അപകടസമയത്ത് റൈഡിലുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെയുള്ള 26 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്.
റൈഡ് പ്രവർത്തിക്കുന്നതിനിടെ വലിയ ശബ്ദത്തോടെ കുലുങ്ങുകയും പെട്ടെന്ന് ഒരു വശത്തേക്ക് ചരിഞ്ഞ് താഴേക്ക് പതിക്കുകയുമായിരുന്നുവെന്ന് പരിക്കേറ്റ് ചികിത്സയിലുള്ളവർ പറഞ്ഞു. റൈഡ് താങ്ങിനിർത്തിയിരുന്ന കോൺക്രീറ്റ് ഭാഗം അടർന്നുമാറുകയും വെൽഡിങ്ങിലെ തകരാർ മൂലം ക്ലാമ്പുകൾ ഒടിയുകയും ചെയ്തതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
മുമ്പും ഈ പാർക്കിൽ സുരക്ഷാവീഴ്ച മൂലം അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ആറുമാസം മുമ്പ് സ്വിമ്മിങ് പൂളിൽ വീണ് ഒരു കുട്ടി മരണപ്പെട്ടിരുന്നതായും അന്ന് അന്വേഷണം നടന്നുവെങ്കിലും കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ മാനേജ്‌മെന്റ് ശ്രദ്ധിച്ചില്ലെന്നും നാട്ടുകാർ പറഞ്ഞു. മാനേജ്‌മെന്റിന്റെ അനാസ്ഥക്കെതിരെ ശക്തമായ നിയമനടപടികൾ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
തിരുവനന്തപുരത്തെ ‘ഹാപ്പി ലാൻഡ്’ അമ്യൂസ്‌മെന്റ് പാർക്കിൽ ഉണ്ടായ അപകടത്തെത്തുടർന്ന് പാർക്ക് അടച്ചുപൂട്ടാൻ ഉത്തരവിട്ട് സർക്കാർ. അപകടത്തെക്കുറിച്ച് ജില്ലാ കളക്ടറുമായി സംസാരിച്ച് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചതായും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കാൻ നിർദേശം നൽകിയതായും ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു.
പാർക്കിന് പഞ്ചായത്ത് നൽകിയിട്ടുള്ള അനുമതി പുനഃപരിശോധിക്കാനും ലൈസൻസ് റദ്ദാക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് ജില്ലാ ഭരണകൂടം വഴി നിർദേശം നൽകിയിട്ടുണ്ട്. കൃത്യമായ സുരക്ഷാ പരിശോധനകൾക്ക് ശേഷം മാത്രമേ ഇനി പാർക്ക് തുറന്ന് പ്രവർത്തിക്കാൻ അനുവാദം നൽകുകയുള്ളൂ എന്ന് മന്ത്രി വ്യക്തമാക്കി.






Leave a comment