വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയുടെ ആദ്യ ചാക്രികലേഖനം ‘മാഞ്ഞിഫിക്ക ഹുമാനിത്താസ് ’ 25ന് പ്രസിദ്ധീകരിക്കും. മലയാളത്തിൽ ‘മഹത്തായ മനുഷ്യരാശി’ എന്നർഥം വരുന്ന ഈ ചാക്രിക ലേഖനം, കൃത്രിമബുദ്ധി (എഐ)യുടെ യുഗത്തിൽ മനുഷ്യവ്യക്തിയുടെ സംരക്ഷണത്തെ ആസ്പദമാക്കിയുള്ളതാണ്.
പ്രാദേശികസമയം രാവിലെ 11.30ന് വത്തിക്കാനിലെ സിനഡ് ഹാളിൽ നടക്കുന്ന പ്രകാശനച്ചടങ്ങിൽ മാർപാപ്പയും സന്നിഹിതനായിരിക്കും.
വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ, വിശ്വാസസത്യങ്ങൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ തലവൻ കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ്, സമഗ്ര മാനവിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ തലവൻ കർദിനാൾ മൈക്കിൾ സെർനി എസ്ജെ, ദൈവശാസ്ത്രജ്ഞനും യുകെയിലെ ദുർഹാം യൂണിവേഴ്സിറ്റി പ്രഫസറുമായ ഡോ. അന്നാ റോളാൻഡ്സ്, എഐ ഗവേഷണസ്ഥാപനമായ ആന്ത്രോപിക് (യുഎസ്എ) സഹസ്ഥാപകനും കൃത്രിമബുദ്ധിയുടെ വ്യാഖ്യാനത്തെക്കുറിച്ചുള്ള ഗവേഷണമേധാവിയുമായ ക്രിസ്റ്റഫർ ഓല, കലിഫോർണിയ സാന്താ ക്ലാര യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ തിയോളജി പ്രഫസർ ലിയോകാഡി ലുഷൊംബൊ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തശേഷം മാർപാപ്പ സമാപന ആശീർവാദം നൽകും.
ലെയോ പതിമൂന്നാമൻ മാർപാപ്പ രചിച്ച ‘റേരും നൊവാരും’ എന്ന സാമൂഹിക ചാക്രിക ലേഖനത്തിന്റെ 135-ാം വാർഷികദിനമായിരുന്ന കഴിഞ്ഞ 15നാണ് ലെയോ പതിനാലാമൻ മാർപാപ്പ തന്റെ ആദ്യ ചാക്രികലേഖനത്തിൽ ഒപ്പുവച്ചത്.
1891 മേയ് 15നാണ് ‘റേരും നൊവാരും’ പ്രസിദ്ധീകരിച്ചത്. സഭയുടെ സാമൂഹ്യ സിദ്ധാന്തങ്ങൾക്ക് അടിത്തറ നൽകിയ ഒരു രേഖകൂടിയാണിത്. തൊഴിൽ, ശമ്പളം, സ്വകാര്യസ്വത്തുക്കൾ, പുതിയ പ്രത്യയശാസ്ത്രങ്ങൾ, തൊഴിലാളികളുടെ അവകാശങ്ങൾ, കുടുംബങ്ങളുടെ അവകാശങ്ങൾ എന്നിങ്ങനെയുള്ള വിവിധങ്ങളായ കാര്യങ്ങൾ വിശകലനം ചെയ്തുകൊണ്ട് സാമൂഹ്യ-സാമ്പത്തിക മേഖലകളിൽ നീതി ഉറപ്പുവരുത്താൻ സഭയ്ക്കുള്ള ഉത്തരവാദിത്വത്തെ എടുത്തുകാണിച്ചുകൊണ്ടുള്ളതായിരുന്നു ഈ ചാക്രികലേഖനം.
ലെയോ പതിമൂന്നാമൻ മാർപാപ്പ തുടക്കം കുറിച്ച വിപ്ലവാത്മകമായ ഈ ആശയങ്ങളെ തുടർന്നും സഭയെ നയിച്ച വിവിധ മാർപാപ്പമാർ പിന്തുടർന്നിട്ടുണ്ട്.






Leave a comment