ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ രണ്ട് മാസത്തിലേറെയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ നിര്‍ണായക നീക്കവുമായി ഇറാന്‍. വാണിജ്യാവശ്യങ്ങള്‍ക്കായി ലോകരാജ്യങ്ങളുടെ പ്രധാന കപ്പല്‍പാതയായ ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ അമേരിക്കയെ അറിയിച്ചതായാണ് വിവരം. യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പിന്നീട് മതിയെന്നും പാകിസ്ഥാന്റെ മദ്ധ്യസ്ഥതയില്‍ ഇറാന്‍ അമേരിക്കയെ അറിയിച്ചു.
ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍ ദീര്‍ഘകാലത്തേക്ക് നീട്ടുകയോ എന്നന്നേക്കുമായി നിര്‍ത്തുകയോ ചെയ്യണമെന്നാണ് ഇറാന്റെ ആവശ്യമെന്ന് വിവിധ ഇറാനിയന്‍ മാദ്ധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസില്‍ യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതിന് ശേഷം മാത്രം ആണവശേഖരങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കാമെന്നും ഇറാന്‍ അമേരിക്കയെ അറിയിച്ചതായാണ് വിവരം.
അതേസമയം ഇറാന്റെ നിര്‍ദേശത്തോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാനുമേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തുന്നതിനായി ഇറാനിയന്‍ തുറമുഖങ്ങളിലെ നാവിക ഉപരോധം തുടരാനാണ് ട്രംപിന്റെ താല്‍പര്യം.
അതേസമയം, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. റഷ്യ സാധ്യമാകുന്ന എല്ലാ പിന്തുണയും ഇറാന് നൽകുമെന്ന് കൂടിക്കാഴ്ചയിൽ പുതിൻ വാഗ്ദാനംചെയ്തു. റഷ്യയിലെ സെയ്ന്റ് പീറ്റേഴ്‌സ് ബർഗിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
ദുഷ്കരമായ കാലഘട്ടത്തിലൂടെയാണ് ഇറാൻജനത കടന്നുപോകുന്നതെന്ന് പറഞ്ഞ പുതിൻ, എത്രയും പെട്ടെന്ന് സമാധാനം പുലരുമെന്നും ഇറാൻ ഈ സാഹചര്യത്തെ അതിജീവിക്കുമെന്നും കൂട്ടിച്ചേർത്തു. ഇറാന്റെ താത്പര്യങ്ങളെ പിന്തുണയ്ക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും തങ്ങളാൽ സാധ്യമായതെല്ലാം ചെയ്യുമെന്ന് പുതിൻ പറഞ്ഞു. ഇറാനിലും മറ്റു പ്രാദേശിക രാജ്യങ്ങളിലും സമാധാനം പുലരുന്നതിനായി മോസ്കോ പ്രതിജ്ഞാബദ്ധമാണെന്ന് പുതിൻ പറഞ്ഞതായി ഇറാൻ സ്റ്റേറ്റ് മീഡിയ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ആഴ്ച ഇറാൻ പരമോന്നത നേതാവിന്റെ സന്ദേശം എനിക്ക് ലഭിച്ചു. ഇതിന് എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു. ഇറാനെപ്പോലെ റഷ്യയും തന്ത്രപരമായ ബന്ധം തുടരാൻ ഉദ്ദേശിക്കുന്നുവെന്നും പുതിൻ പറഞ്ഞു.
തിങ്കളാഴ്ച രാവിലെയോടെയാണ് ഇറാൻ വിദേശകാര്യമന്ത്രി റഷ്യയിൽ എത്തിയത്. അന്താരാഷ്ട്ര പ്രശ്നങ്ങളിൽ ഇറാനും റഷ്യയും എപ്പോഴും കൂടിയാലോചന നടത്തുന്നുണ്ടെന്ന് അരാഗ്ചി പറഞ്ഞു. സമീപകാലത്ത് ഈ ബന്ധത്തിൽ ഒരു വിടവുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ നയതന്ത്രപരമായി അതൊക്കെ പരിഹരിക്കപ്പെടുന്നുണ്ടെന്നും അരാഗ്ചി കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യയിൽ വിശാല കൂടിയാലോചനകൾ നടത്തുന്നതിന്റെ ഭാഗമായി പാകിസ്താനിലേക്കും ഒമാനിലേക്കും സമീപകാലത്ത് ഇറാൻ വിദേശാകാര്യമന്ത്രി സന്ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ റഷ്യയിലും എത്തിയിരിക്കുന്നത്. സന്ദർശനത്തിൽ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായി അരാഗ്ചി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം.






Leave a comment