തിരുവനന്തപുരം: ആത്മീയ ആചാര്യനും ശ്രീനാരായണ ഗുരുകുലം അധ്യക്ഷനുമായ മുനി നാരായണ പ്രസാദ് (87) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 2024ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച, മുനി നാരായണ പ്രസാദിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. നിത്യചൈതന്യയതിയുടെ പ്രധാന ശിഷ്യനായിരുന്നു.
1938 ഡിസംബര്‍ ഒൻപതിന് തിരുവനന്തപുരം ജില്ലയില്‍ ആറ്റിങ്ങലിനടുത്ത് നഗരൂരില്‍ സ്‌കൂള്‍ അധ്യാപകന്‍ ജി. മാധവന്റെയും നാരായണിയുടെയും മകനായി ജനിച്ചു. എന്‍ജിനീയറിങ് വിദ്യാഭ്യാസത്തിനു ശേഷം പൊതുമരാമത്തു വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു. 1958ല്‍ വര്‍ക്കല നാരായണ ഗുരുകുലത്തില്‍ അന്തേവാസിയായി ചേരുകയും 1967ല്‍ നടരാജഗുരുവില്‍ നിന്നും ബ്രഹ്മചാരീദീക്ഷ സ്വീകരിക്കുകയും ചെയ്തു. 1968ല്‍ ഉദ്യോഗം രാജിവച്ച് ധര്‍മ പ്രചാരകനായിത്തീര്‍ന്നു. 1985ല്‍ നിത്യചൈതന്യയതിയില്‍നിന്ന് സന്ന്യാസദീക്ഷ ലഭിച്ചു. 1973-1989 കാലഘട്ടത്തില്‍ ഗുരുകുലം മാസികയുടെ പത്രാധിപരായിരുന്നു. 1976 ല്‍ ശാസ്താംകോട്ടയില്‍ നടന്ന ലോകമത സമ്മേളനത്തിന്റെ മുഖ്യസംഘാടകനായി.
1987 മാര്‍ച്ചില്‍ മോസ്‌കോ ലോകമത വട്ടമേശ സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തു. 1989-91 കാലയളവില്‍ ഫിജിയിലെ നാരായണഗുരുകുലം അധിപനായിരുന്നു. 1999ല്‍ നിത്യചൈതന്യയതി സമാധിയായതോടെ നാരായണഗുരുകുല പ്രസ്ഥാനത്തിന്റെ അധ്യക്ഷനും ഗുരുവുമായി. ഇംഗ്ലീഷിലും മലയാളത്തിലുമായി തൊണ്ണൂറോളം ഗ്രന്ഥങ്ങള്‍ രചിച്ചു. ഗ്രീക്ക് ചിന്തകര്‍, പൂര്‍ണ ജനനം, പ്രബന്ധ മാല, ന്യായദര്‍ശനം, വേദാന്തം-നാരായണഗുരുവരെ, ഹിന്ദുമതത്തിലെ ശാസ്ത്ര വീക്ഷണം എന്നിവയാണ് കൃതികളില്‍ പ്രധാനം. ശ്രീനാരായണകൃതികള്‍, ഭഗവദ്ഗീത, ഉപനിഷത്തുകള്‍ എന്നിവയ്ക്കും ഭാഷ്യം രചിച്ചിട്ടുണ്ട്.






Leave a comment