വാഷിങ്ടൺ: ലെബനനും ഇസ്രയേലും തമ്മിൽ പത്തുദിവസത്തെ താത്കാലിക വെടിനിർത്തലിന് ധാരണയായതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. ലെബനൻ പ്രസിഡന്റ് ജോസഫ് ഔനുമായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ഇക്കാര്യം സംസാരിച്ചെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ അറിയിച്ചു.
എന്നാൽ ഇസ്രയേലുമായി ഏറ്റുമുട്ടുന്ന ഹിസ്ബുള്ളയെക്കുറിച്ച് ട്രംപിന്റെ പ്രസ്താവനയിൽ പരാമർശമില്ല. അതേസമയം തുടർചർച്ചകൾക്കായി ഇരുരാജ്യങ്ങളുടെയും ഭരണത്തലവന്മാരെ ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സമാധാനം കൈവരിക്കാനുള്ള നീക്കങ്ങളിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനും വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയ്ക്കും ട്രംപ് നിർദേശങ്ങൾ നൽകി.
ഇസ്രയേലുമായുള്ള താത്കാലിക വെടിനിർത്തൽ കരാറിനെ ലെബനീസ് പ്രധാനമന്ത്രി നവാഫ് സലാം സ്വാഗതംചെയ്തു. യുദ്ധം തുടങ്ങിയ കാലംമുതൽ ലെബനൻ ഇത്തരമൊരു കരാർ ആവശ്യപ്പെടുണ്ട്. വെടിനിർത്തൽ നടപ്പിലാകുന്നതോടെ യുദ്ധത്തെത്തുടർന്ന് വീടുകളിൽനിന്ന് പലായനം ചെയ്യേണ്ടി വന്നവർക്ക് സുരക്ഷിതമായി തിരിച്ചെത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സലാം പറഞ്ഞു.






Leave a comment