മുംബൈ: നാസിക്: പ്രമുഖ ഐ.ടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടി.സി.എസ്) നാസിക് ശാഖയെ കേന്ദ്രീകരിച്ച് നടന്നുവന്ന വന്‍ ലൈംഗിക പീഡന-മതപരിവര്‍ത്തന മാഫിയയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ടിസിഎസിന്റെ നാസിക് ഓഫിസിൽ ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തന ശ്രമം എന്നീ പരാതികളിൽ പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കി. മതപരിവര്‍ത്തനത്തിന് പിന്നില്‍ അന്താരാഷ്ട്ര തലത്തിലുള്ള ബന്ധങ്ങളുണ്ടെന്ന് പോലീസ് സംശയിക്കുന്നു.
ഡാനിഷ് ഷെയ്ഖ് , ആസിഫ് അന്‍സാരി, ഷാഫി ഷെയ്ഖ്, ഷാരൂഖ് ഖുറേഷി, റാസ മേമന്‍, തൗസിഫ് അത്താര്‍ എന്നീ 6 ടീം ലീഡർമാരെയും വനിതാ ജീവനക്കാരുടെ പരാതി അവഗണിച്ചതിന് വനിതാ എച്ച്ആർ മാനേജരെയും അറസ്റ്റ് ചെയ്തിരുന്നു. എച്ച്ആർ മാനേജരായ യുവതി നിദ ഖാന്‍ ഒളിവിലാണ്. അറസ്റ്റിലായവരെ കമ്പനി സസ്‌പെൻഡ് ചെയ്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരിയില്‍ നാസിക് സിറ്റി പോലീസ് ആരംഭിച്ച നിഗൂഢമായ അന്വേഷണമാണ് വന്‍ റാക്കറ്റിനെ പുറത്തുകൊണ്ടുവന്നത്. കമ്പനിയിലെ ഒരു ഹൈന്ദവ യുവതി റംസാന്‍ നോമ്പ് എടുക്കുന്നതായും ഇസ്ലാം മതം അനുസരിച്ച് ജീവിക്കുന്നതായും വിവരം ലഭിച്ചതോടെ പോലീസ് സംഘം കമ്പനിയില്‍ രഹസ്യ നിരീക്ഷണം ആരംഭിക്കുകയായിരുന്നു.
പോലീസിലെ നാല് ഉദ്യോഗസ്ഥര്‍ ശുചീകരണ തൊഴിലാളികളായി വേഷം മാറി രണ്ടാഴ്ചയോളം ടി.സി.എസ് ഓഫിസിനുള്ളില്‍ ജോലി ചെയ്തു. ഈ നിരീക്ഷണത്തിനൊടുവിലാണ് കമ്പനിക്കുള്ളില്‍ ടീം ലീഡര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്ന ക്രൂരതകള്‍ പുറംലോകമറിഞ്ഞത്. പീഡനം, ബലാത്സംഗം, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട് ഇതിനോടകം ഒന്‍പത് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മതപരിവര്‍ത്തനത്തിന് പിന്നില്‍ അന്താരാഷ്ട്ര തലത്തിലുള്ള ബന്ധങ്ങളുണ്ടെന്ന് പോലീസ് സംശയിക്കുന്നു. മലേഷ്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇര്‍മാന്‍ എന്ന മതപ്രഭാഷകനെ വീഡിയോ കോളുകള്‍ വഴി ഇരകളായ യുവതികള്‍ക്ക് പരിചയപ്പെടുത്തിയതായി വാട്‌സാപ്പ് ചാറ്റുകളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഇതിനായി വിദേശത്തുനിന്നും ഫണ്ട് ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് മരവിപ്പിച്ചു.
കേസിലെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കുന്ന എച്ച്.ആര്‍ മാനേജര്‍ നിദ ഖാന്‍ ഒളിവിലാണ്. യുവതികളെ നിയമിക്കുന്നതിലും അവര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിലും നിദയ്ക്ക് വലിയ പങ്കുണ്ടെന്ന് പോലീസ് കരുതുന്നു. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
18-നും 25-നും ഇടയില്‍ പ്രായമുള്ള, പ്രതിമാസം 25,000 രൂപ വരെ ശമ്പളം വാങ്ങുന്ന യുവതികളാണ് ക്രൂരതയ്ക്ക് ഇരയായത്. ദരിദ്ര സാഹചര്യങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് തൊഴില്‍പരമായ സമ്മര്‍ദ്ദം ചെലുത്തിയും സ്ഥാനക്കയറ്റം വാഗ്ദാനം ചെയ്തുമാണ് പീഡനത്തിന് ഇരയാക്കിയതെന്ന് എ.സി.പി സന്ദീപ് മിട്‌കെ പറഞ്ഞു. വഴങ്ങാത്തവര്‍ക്ക് ജോലിഭാരം വര്‍ദ്ധിപ്പിക്കുകയായിരുന്നു ഇവരുടെ രീതി.
പ്രതികള്‍ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായും സൂചനയുണ്ട്. ഒരു ഹൈന്ദവ സഹപ്രവര്‍ത്തക മുസ്ലിം വേഷം ധരിച്ചുനില്‍ക്കുന്ന ചിത്രം പ്രതിയുടെ ഫോണില്‍ നിന്ന് കണ്ടെടുത്തു. ജോലി നഷ്ടപ്പെടുമെന്ന ഭയത്താല്‍ പലരും പുറത്തുപറയാന്‍ മടിക്കുകയായിരുന്നു. എച്ച്.ആര്‍ വിഭാഗത്തില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതാണ് പോലീസിനെ സമീപിക്കാന്‍ ഇരകളെ പ്രേരിപ്പിച്ചത്.
കോര്‍പ്പറേറ്റ് ലോകത്തെ സുരക്ഷാ സംവിധാനങ്ങളെയും ആഭ്യന്തര പരാതി പരിഹാര സെല്ലുകളെയും സംശയത്തിന്റെ നിഴലിലാക്കുന്നതാണ് നാസിക്കിലെ സംഭവം. ഉന്നത ബിരുദധാരികളും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന ഒരു ഓഫീസില്‍ മതപരിവര്‍ത്തനവും ലൈംഗിക ചൂഷണവും ഒളിപ്പോരുപോലെ നടന്നത് വലിയ ചര്‍ച്ചയായിട്ടുണ്ട്. അന്വേഷണം വരുംദിവസങ്ങളില്‍ കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥരിലേക്ക് നീങ്ങാനാണ് സാധ്യത.






Leave a comment