ഡബ്ലിൻ: ഡൺലേരി കൗണ്ടി കൗൺസിൽ അംഗം കൗൺസിലർ തോമസ് ജോസഫ് അയർലൻഡിലെ കമ്മിഷണർ ഓഫ് ഓത്ത് പദവിയിലേക്ക് നിയമിതനായി. രാജ്യത്ത് ഇതാദ്യമായാണ് ഇന്ത്യൻ വംശജനായ ഒരാൾ കമ്മിഷണർ ഓഫ് ഓത്ത് സ്ഥാനത്തേക്ക് നിയമിതനാകുന്നത്.
ഡബ്ലിനിലെ സുപ്രീംകോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് ഡൊണാൾ ഓ ഡൊണാൾഡാണ്, തോമസ് ജോസഫിന് നിയമന സ്ഥിരീകരണം നൽകിയത്.
രാജ്യത്തെ ഏത് ഡോക്യുമെന്റുകളും സത്യവാങ്മൂലവും സാക്ഷ്യപ്പെടുത്തുന്നതിനുള്ള അധികാരമാണ് കമ്മിഷണർ ഓഫ് ഓത്ത് പദവിയിൽ ഉള്ളവർക്കുള്ളത്. ഡോക്യുമെന്റുകളിലുള്ള സിഗ്‌നേച്ചറുകൾക്ക് സാക്ഷിയായി സ്ഥിരീകരണം നൽകാനും കമ്മിഷണർ ഓഫ് ഓത്തിന് അധികാരമുണ്ട്. സ്റ്റാറ്റ്യൂട്ടറി ഡിക്ലറേഷനുകൾ സാക്ഷ്യപ്പെടുത്താനും കമ്മിഷണർ ഓഫ് ഓത്തിന് അധികാരമുണ്ട്.
നിലവിൽ പീസ് കമ്മിഷണർ കൂടിയായ തോമസ് ജോസഫ് ഇടുക്കി ഉപ്പുതോട് വേഴമ്പശേരി കുടുംബാംഗമാണ്. മുരിക്കാശേരി പാവനാത്മാ കോളേജിൽനിന്ന് സയൻസിൽ ബിരുദപഠനത്തിന് ശേഷം, മധുര കാമരാജ് യൂണിവേഴ്‌സിറ്റിയിൽനിന്ന് മാസ്റ്റേഴ്സ് ഡിഗ്രിയും പൂർത്തിയാക്കിയ തോമസ് ജോസഫ് ഡബ്ലിനിൽ ഐ.ടി. സ്പെഷ്യലിസ്റ്റ് ആയിരിക്കവേയാണ് ഡൺലേരി കൗണ്ടി കൗൺസിലിലേക്ക് ലേബർ പാർട്ടി പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത്.
യു.സി.ഡിയിൽനിന്ന് ബിസിനസ് സ്റ്റഡീസിൽ ബിരുദാനന്തര പഠനത്തിന് ശേഷം ട്രിനിറ്റി കോളജിൽനിന്ന് എൻവയൺമെന്റൽ സയൻസിലും കോർക്ക് യൂണിവേഴ്‌സിറ്റിയിൽനിന്ന് ക്ളൈമറ്റ് ആക്ഷനിലും തുടർപഠനം പൂർത്തിയാക്കിയ തോമസ് ജോസഫ് ഇപ്പോൾ വിദ്യാഭ്യാസ വകുപ്പിൽ ഐ.ടി. ആർക്കിടെക്റ്റ് കൂടിയായി സേവനംചെയ്യുന്നു.






Leave a comment