അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

ഇറാൻ യുദ്ധചർച്ച പാകിസ്താനിൽ; ഇന്ത്യ അവസരം നഷ്ടമാക്കിയെന്ന് ശശി തരൂർ

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനും സമാധാനം കൊണ്ടുവരാനും ഇന്ത്യ മുൻകൈ എടുക്കണമായിരുന്നെന്ന് കോൺഗ്രസ് എം.പിയും പാർലമെന്ററി വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ശശി തരൂർ. വിഷയത്തിൽ ഇടപെടാതിരുന്നതുമൂലം ഇന്ത്യയുടെ അവസരം നഷ്ടപ്പെടുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യ സംഘർഷത്തിന്‍റെ സാഹചര്യത്തിൽ സംസാരിക്കുകയായിരുന്നു തരൂർ.

മേഖലയിൽ സമാധാനമുണ്ടാക്കാൻ ഇന്ത്യ മുൻകൈയെടുക്കണമെന്ന് ഞാൻ പത്തുദിവസമായി പറയുന്നു. സർക്കാർ ഇതുവരെ പരസ്യമായി അതിന് മുതിർന്നിട്ടില്ല, രഹസ്യമായി അത് ചെയ്യുന്നുണ്ടോ എന്ന് എനിക്കറിയില്ല. പാകിസ്താനാണ് മധ്യസ്ഥതക്ക് മുൻകൈയെടുക്കുന്നതെന്ന് പത്രത്തിൽ കാണുമ്പോൾ സത്യം പറഞ്ഞാൽ ഒരവസരം നഷ്ടപ്പെട്ട പോലെയാണ് എനിക്ക് തോന്നുന്നത്. നമ്മുടെ നയതന്ത്രം പാകിസ്താനെക്കാൾ മെച്ചപ്പെടുത്തിയതല്ലേ? നമ്മളല്ലേ ഈ വിഷയത്തിൽ ഒരു പരിഹാരം കൊണ്ടുവരേണ്ടിയിരുന്നത്? പാകിസ്താനിലാണ് ഇരു രാജ്യങ്ങളുടെയും മധ്യസ്ഥചർച്ചകൾ നടക്കുകയെന്ന വാർത്ത സത്യമാണെങ്കിൽ എനിക്ക് തോന്നുന്നത് അത് ഇന്ത്യയുടെ നഷ്ടമായ അവസരം തന്നെയാണെന്നാണ്, തരൂർ പറഞ്ഞു.

ഇറാനിൽ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധം അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്നതിൽ ഒരു സംശയവുമില്ല. ഇത് പലർക്കും വലിയ ദോഷം ചെയ്യും. ഭയങ്കര ബുദ്ധിമുട്ടുകൾ വരും. അത് നമ്മുടെ രാജ്യത്തും അനുഭവപ്പെട്ടു തുടങ്ങി. പക്ഷേ, പാചകവാതകം നമ്മുടെ അടുക്കളയിൽ എത്തിക്കണം എന്നുണ്ടെങ്കിൽ വേണ്ടത് സമാധാനമാണ്. അതിന് നമ്മൾ നയതന്ത്രപരമായ സാധ്യതകൾ (ഡിപ്ലമാറ്റിക് വയബിലിറ്റി) നിലനിർത്തണമെന്നും തരൂർ വ്യക്തമാക്കി.

ഇറാനിലെ മുൻ പരമോന്നത നേതാവ് അലി ഖമനയി വധിക്കപ്പെട്ടപ്പോൾ ഇന്ത്യ അപലപിക്കണമെന്നല്ല, അനുശോചിക്കണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്. യുദ്ധം എന്തായാലും നടക്കുന്ന സ്ഥിതിക്ക് അമേരിക്കയെയും ഇസ്രയേലിനെയും അപലപിക്കാൻ കേന്ദ്രസർക്കാരിന് താല്പര്യമില്ലെങ്കിലും നമ്മുടെ അയൽരാജ്യത്തിലെ ഉന്നതനായ ഒരു ആത്മീയനേതാവ് മരണപ്പെട്ടപ്പോൾ നമുക്ക് ഒരു വാക്ക് പറയാമായിരുന്നു. അതുപോലെ നമ്മുടെ താജ് മഹലൊക്കെ കണ്ടുപോയ ഇറാനിയൻ കേഡറ്റ്‌സ് മുങ്ങിമരിച്ചപ്പോൾ നമുക്ക് ദുഃഖം പറയാമായിരുന്നു. ഇത് രാഷ്ട്രീയമായ പക്ഷം ചേരലല്ല. അനുശോചനം സുജനമര്യാദ മാത്രമാണ്. അത് നമ്മളുടെ സംസ്‌കാരത്തിന്റെ ഒരു ശക്തിയായി കാണാമായിരുന്നു. അപലപിക്കുക എന്ന് പറഞ്ഞാൽ രാഷ്ട്രീയനിലപാട് എടുക്കുകയാണ്. അത് ചെയ്യാൻ സർക്കാർ ആഗ്രഹിച്ചില്ല, തരൂർ ചൂണ്ടിക്കാട്ടി.

കോൺഗ്രസിനകത്തെ വിഷയങ്ങൾ ഒരുമിച്ചിരുന്ന് സംസാരിച്ചെന്നും ഞങ്ങൾ ഒരുമിച്ച് മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണെന്നും തരൂർ പറഞ്ഞു. ഞാനും കോൺഗ്രസ് പ്രസിഡന്റും നമ്മുടെ പ്രതിപക്ഷ നേതാവും കൂടിയിരുന്ന് സംസാരിച്ചു. പറയാനുള്ളതെല്ലാം പറഞ്ഞു, വിഷയങ്ങളും വിഷമങ്ങളുമൊക്കെ സംസാരിച്ചു തീർത്തെന്നും അദ്ദേഹം വ്യക്തമാക്കി.

1978-ൽ ഐക്യരാഷ്ട്രസഭയിൽ പോയ കാലം മുതൽ ഞാൻ അന്താരാഷ്ട്രരംഗത്ത് പ്രവർത്തിക്കുകയാണ്. ഏകദേശം 50 വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന, ലോകം കണ്ട ഒരു വ്യക്തിയെന്ന നിലയിൽ എനിക്ക് ചില വിഷയങ്ങളെ കുറിച്ച് സ്വന്തം അഭിപ്രായം ഉണ്ട്. പാർട്ടിക്ക് വേണ്ടി സംസാരിക്കുകയോ പാർട്ടിക്കെതിരെ സംസാരിക്കുകയോ പാർട്ടിയെ ഉപദേശിക്കുകയോ ഒന്നുമല്ല. എന്റെ വ്യക്തിപരമായ അഭിപ്രായം ചോദിക്കുമ്പോൾ അത് കൊടുത്തിട്ടുണ്ട്, അത്രേയുള്ളൂ. അതിനെ വലിയ വിഷയമാക്കേണ്ട കാര്യമില്ല. ഒരു ജനാധിപത്യത്തിനകത്ത് ഒരു വ്യക്തിക്ക് അദ്ദേഹത്തിന്റെ സ്വന്തം അറിവും കഴിവും ജനങ്ങളുടെ മുൻപിൽ വെക്കാനുള്ള സ്വാധീനം ഉണ്ടാവണ്ടേ? അത്രയേ ഞാൻ ചെയ്യുന്നുള്ളൂ എന്നും തരൂർ പറഞ്ഞു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തകായികം

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്; വൈഭവും സഞ്ജുവും ശ്രേയസും സാധ്യതാ പട്ടികയില്‍

മുംബൈ: ജപ്പാനിലെ ഐച്ചി നാഗോയയിൽ സെപ്റ്റംബർ-ഒക്‌ടോബർ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ...

അമേരിക്കൻ വാർത്ത

16-ാമത് കെസിസിഎൻഎ കൺവൻഷൻ: ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്

ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലിൽ നടക്കുന്ന 16-ാമത് KCCNA നാഷണൽ കൺവെൻഷന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും രജിസ്ട്രേഷൻ 2026...

അമേരിക്കൻ വാർത്ത

എസ്സെൻസ് ഗ്ലോബൽ സമ്മേളനം ശനിയാഴ്ച ഡാലസിൽ; ജോസഫ് മാഷ് മുഖ്യാതിഥി

ഡാളസ്: സ്വതന്ത്ര ചിന്തകരുടെ  സംഘടന  എസ്സെൻസ് ഗ്ലോബലിൻ്റെ ആഭിമുഖ്യത്തിൽ   30 ശനിയാഴ്ച ഡാളസിൽ ഏകദിന...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മകന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി നാടുകടത്തിയ യുവതിക്ക് യുഎസ് വീണ്ടും പ്രവേശനാനുമതി നൽകി

ലൂസിയാന: അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട യുവതിക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ അനുമതി നൽകി ഇമിഗ്രേഷൻ ആൻഡ്...