ഇന്ത്യക്ക് പുറമേ മറ്റുലോകരാജ്യങ്ങളും ശ്രദ്ധിച്ച ചിത്രമാണ് രൺവീർ സിങ് നായകനായ ധുരന്ധർ. ഈ ചിത്രം താൻ കണ്ടിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്. വാർത്താ ഏജൻസിയായ എഎൻഐയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മാർച്ച് ഏഴുവരെ അദ്ദേഹം ഇന്ത്യയിൽ പര്യടനം നടത്തുകയാണ്. ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് തന്റെ മകന്റെ നിർദ്ദേശപ്രകാരമാണ് ഈ ചിത്രം കണ്ടതെന്ന് അലക്സാണ്ടർ സ്റ്റബ്ബ് വെളിപ്പെടുത്തി. ഭീകരവാദത്തിനെതിരായ പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രത്തെ അദ്ദേഹം ഏറെ അഭിനന്ദിച്ചു. ഭീകരവാദത്തിനെതിരെ പോരാടുന്നതിൽ താൻ സന്തുഷ്ടനാണെന്നും ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം എഎൻഐയോട് പറഞ്ഞു. സിനിമയുടെ ഇതിവൃത്തം തന്നെ ആകർഷിച്ചതായും മാർച്ച് 19-ന് പുറത്തിറങ്ങുന്ന രണ്ടാം ഭാഗം കാണാൻ താൽപ്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദിത്യ ധർ സംവിധാനം ചെയ്ത ‘ധുരന്ധർ’ 2025 ഡിസംബർ 5-നാണ് തീയേറ്ററുകളിൽ എത്തിയത്. ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി ഇത് മാറിയിരുന്നു. രൺവീർ സിങ്ങിനൊപ്പം സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, ആർ. മാധവൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. പാകിസ്ഥാനിലെ ഭീകരസംഘടനയെ തകർക്കാൻ നിയോഗിക്കപ്പെട്ട ജസ്കിരത് സിംഗ് രംഗി അഥവാ ഹംസ അലി മസാരി എന്ന ചാരനായാണ് രൺവീർ വേഷമിട്ടത്.
‘ധുരന്ധർ: ദി റിവഞ്ച്’ (Dhurandhar 2) എന്ന പേരിൽ പുറത്തിറങ്ങുന്ന രണ്ടാം ഭാഗത്തിന്റെ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങി. ബി62 സ്റ്റുഡിയോ നിർമ്മിച്ച് ജിയോ സ്റ്റുഡിയോ അവതരിപ്പിക്കുന്ന ‘ധുരന്ധർ പ്രതികാരം’, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ആണ് റിലീസ് ചെയ്യാൻ പോകുന്നത്. ചിത്രം രചിച്ചതും സംവിധായകൻ ആദിത്യ ധർ തന്നെയാണ്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേർന്നാണ് ഈ മെഗാ മാസ് ആക്ഷൻ സ്‌പൈ ത്രില്ലർ നിർമിച്ചിരിക്കുന്നത്.






Leave a comment