കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ നിറഞ്ഞാടി സഞ്ജു സാംസൺ. സ്വന്തം തോൾക്കരുത്തിൽ ഇന്ത്യയെ സെമി ഫൈനലിൽ എത്തിച്ചു. ഇന്ത്യക്ക് അത്രമേൽ നിർണായകമായ മത്സരത്തിൽ കരിയർ ബെസ്റ്റ് ഇന്നിങ്‌സാണ് സഞ്ജു പുറത്തെടുത്തത്. 196 റൺസായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. തുടക്കത്തിലെ മൂന്ന് നിർണായക വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടപ്പെട്ടിട്ടും ഓപ്പണിങ്ങിലിറങ്ങിയ സഞ്ജു (50 പന്തിൽ 97 റൺസ്)ഒരറ്റത്ത് ഉറച്ചുനിന്ന് കരുതലോടെ പോരാടുകയായിരുന്നു.
ടോസ് നേടിയ ഇന്ത്യ, വെസ്റ്റ് ഇൻഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വിൻഡീസിനെതിരേ സഞ്ജു കൊടുങ്കാറ്റായി മാറിയപ്പോൾ ടി 20 ലോകകപ്പ് സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിലെ നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം.
10 വീതം റൺസ് വീതമെടുത്ത അഭിഷേക് ശർമയുടേയും ഇഷാൻ കിഷന്റേയും വിക്കറ്റുകളും സൂര്യകുമാർ യാദവിന്‍റെ (18 റൺസ്) വിക്കറ്റുമാണ് ഇന്ത്യക്ക് തുടക്കത്തിൽ നഷ്ടമായത്. പിന്നീട് എത്തിയ തിലക് വർമ്മ, ജേസൺ ഹോൾഡറുടെ പന്തിൽ ഹേറ്റ്മെയറുടെ കൈയിൽ കുടുങ്ങി കളം വിട്ടു. ശേഷമെത്തിയ ഹാർദിക് പാണ്ഡ്യെ സഞ്ജുവിന് ഒപ്പം നിന്നു. 14 പന്തിൽ 17 റൺസെടുത്ത ഹാർദിക് പാണ്ഡ്യയെ ഷാമർ ജോസഫ് ജേസൺ ഹോൾഡറുടെ കൈകളിൽ എത്തിച്ചു. തുടർന്ന് ക്രീസിലെത്തിയ ശിവം ദുബെ സഞ്ജുവിനൊപ്പം ചേർന്ന് ഇന്ത്യയെ ജയത്തിലെത്തിക്കുകയായിരുന്നു.
ഓപ്പണിങ് ബാറ്റിങ്ങിനിറങ്ങിയ സഞ്ജു വാലറ്റം വരെ പിടിച്ചു നിന്നു. ടി 20 ലോകകപ്പ് തുടക്കത്തിൽ സ്കോർ കണ്ടെത്താൻ പാടുപെട്ട സഞ്ജു പിന്നീട് ടീമിന് പുറത്തിരിക്കേണ്ട ഘട്ടംവരെ ഉണ്ടായി. എന്നാൽ ടീമിന്റെ പ്രതിസന്ധഘട്ടത്തിൽ ഓപ്പണിങ് പിഴച്ചപ്പോൾ സഞ്ജുവിനെ തിരിച്ചു വിളിക്കുകയായിരുന്നു. വീണ്ടും കളത്തിലിറങ്ങിയ സഞ്ജു ആദ്യത്തെ കളിയിൽ തന്നെ സിംബാബ്വെയ്ക്കെതിരേ 25 റൺസെടുത്ത് ജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. രണ്ടാമത്തെ ഇന്നിങ്സിൽ സെമി പ്രവേശത്തിനായുള്ള നിർണായക മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരേ ഇന്ത്യയെ ഒറ്റയ്ക്ക് ജയത്തിലടുപ്പിക്കുകയായിരുന്നു.
ടി20 ക്രിക്കറ്റ് ലോകകപ്പ് സെമിപ്രവേശത്തിന് വെസ്റ്റിൻഡീസിനെതിരേ ഇന്ത്യയ്ക്ക് 196 റൺസ് ആയിരുന്നു വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഇരുപത് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 195 റൺസാണ് നേടിയത്.
ടോസ് നേടിയ ഇന്ത്യ വിൻഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണർമാർ മികച്ച തുടക്കം നൽകിയ വിൻഡീസ് ഇടയ്ക്കൊന്ന് പതറിയെങ്കിലും പിന്നീട് ഇന്ത്യൻ ബൗളിങ്ങിനെ പ്രതിരോധിച്ച് തിരിച്ചുവരികയായിരുന്നു.
ഓപ്പർണമാരായ ഷായ് ഹോപ്പ് (33 പന്തിൽ 32), റോസ്റ്റൺ ചേസ് (25 പന്തിൽ 40), വമ്പനടിക്ക് മുതിർന്ന ഷിംറോൺ ഹെറ്റ്‌മെയർ (12 പന്തിൽ 27), റൂൽർഫോഡ് (9 പന്തിൽ 14) എന്നിവരാണ് പുറത്തായത്. ഇതിൽ ഹെറ്റ്മെയറിന്റെയും റൂതർഫോഡിന്റെയും ക്യാച്ച് കീപ്പർ സഞ്ജു സാംസണാണ് എടുത്തത്.
ആദ്യ വിക്കറ്റിൽ ഓപ്പണർമാർ എട്ടോവറിൽ 68 റൺസ് നേടിയ ശേഷമായിരുന്നു അവർക്ക് ക്ഷണത്തിൽ വിക്കറ്റുകൾ നഷ്ടമായത്. എന്നാൽ, പിന്നീട് ജേസൺ ഹോൾഡറും റോവ്മാൻ പവലുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. നാലിന് 119 എന്ന നിലയിൽ നിന്നാണ് അവർ സ്കോർ 195-ൽ എത്തിച്ചത്. ഹോൾഡർ 22 പന്തിൽ 37-ഉം പവൽ 19 പന്തിൽ 34-ഉം റൺസെടുത്തു. ടി20യിൽ വിൻഡീസിനുവേണ്ടി ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരമെന്ന ബഹുമതിയും പവൽ സ്വന്തമാക്കി. 150 സിക്സാണ് സമ്പാദ്യം.
ഇന്ത്യയ്ക്കുവേണ്ടി ജസ്പ്രീത് ബുംറ രണ്ടും ഹർദിക് പാണ്ഡ്യയും വരുൺ ചക്രവർത്തിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.






Leave a comment